ശാന്തനായി നിലകൊണ്ട രാമനോട് പരശുരാമന് ചോദിച്ചു. ‘നീയാണോ രാമന്?’ അതെ, സ്വാമീ ഞാന്‍ ദശരഥപുത്രനായ രാമനാണ്. അങ്ങ് ജമദഗ്നിയുടെ പുത്രനായ ഭൃഗുരാമനല്ലേ എന്നായിരുന്നു ശ്രീരാമന്റെ മറുപടി. അതേ ഞാന്‍ ഭാര്ഗവരാമനാണ്, രാഘവരാമനായ നീ എന്റെ ജന്മശത്രുവാണ്, പരശുരാമന് പറഞ്ഞു. ഞാന്‍ ശത്രുവല്ല. വെറുമൊരു ബാലനായ ഞാന്‍ അങ്ങയുടെ ദാസന് കൂടിയാണ്. രാമന് എന്ന പേര് നമുക്ക് രണ്ടു പേര്ക്കുമുള്ളതു കൊണ്ട് നമ്മള് മിത്രങ്ങളുമാണ്, വിനീതനായി രാമന് മറുപടി നല്കി.
നീയെന്നെ അപഹസിക്കുന്നു. നീ ശിവധനുസ്സ് ഖണ്ഡിച്ച് ഈശ്വരനിന്ദ നടത്തിയവനാണ്. എന്റെ ഗുരുവിനെ നിന്ദിച്ചവനാണ്. സ്ത്രീഹത്യ നടത്തിയവനാണ്. നിന്നെ ഞാന്‍ വിട്ടയയ്ക്കില്ല, പരശുരാമന് ക്രുദ്ധനായി. ഞാന്‍ അന്യസ്ത്രീഹത്യ കൊണ്ട് പാതകിയായിത്തീര്ന്നിട്ടുണ്ടാകാം. പക്ഷേ അങ്ങ് സ്വന്തം മാതാവിനെ കൊന്നവനാണ്. വില്ലൊടിച്ചത് നിന്ദയായി കാണേണ്ടതില്ല. ഒരു പഴഞ്ചന്‍ വില്ല് ഒടിച്ചു അത്രതന്നെ. അതൊരു തെറ്റായി കാണേണ്ടതില്ല. രാമന്റെ ഈ വാക്കുകള്‍ കേട്ട് കോപത്താല്‍ പരശുരാമന് പറഞ്ഞു. ധിക്കാരീ, നീ എന്റെ വില്ല് ഒന്നു കുലയ്ക്കുക.
ശ്രീരാമന് വില്ലുവാങ്ങിക്കുലച്ച് ബാണം തൊടുത്തു. പരശുരാമന് കുഴങ്ങി. ബ്രഹ്മാണ്ഡം ലക്ഷ്യമാക്കിയാല്‍ രാമന് അത് തകര്‍ത്തു കളയുമോ എന്ന ഭയത്താല്‍ തന്റെ തപഃഫലം ലക്ഷ്യമാക്കിക്കൊള്ളാന് പരശുരാന്‍ പറഞ്ഞു. അതങ്ങനെ അവസാനിച്ചു. ആ വില്ലും ശരവും വൈഷ്ണവമായിരുന്നു. അവയും സ്വന്തം വൈഷ്ണവതേജസ്സും ശ്രീരാമനില്‍ സമര്‍പ്പിച്ച് അവതാരലക്ഷ്യം പൂര്‍ത്തിയാക്കിയ പരശുരാമന് ശ്രീരാമനെ അനുഗ്രഹിച്ചു. രാമാവതാര കാര്യം തടസ്സങ്ങളില്ലാതെ നിര്വഹിക്കാനാവശ്യപ്പെട്ട് പരശുരാമന് സ്ഥിരതപസ്സിനായി പുണ്യാശ്രമത്തിലേക്കു പോയി.
വിഘ്നങ്ങളെല്ലാമൊഴിഞ്ഞ് ദശരഥനും സംഘവും യാത്ര തുടര്‍ന്നു. അയോധ്യ സര്വാലംകൃതയായി അവരെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. പ്രൗഢഗംഭീരമായിരുന്നു ആ സ്വീകരണം. രാമനും സഹോദരന്മാരും വധുക്കളോടൊപ്പം സസുഖം വാണു. അയോധ്യ ആനന്ദാമൃതത്തില്‍ ആറാടി.
പന്ത്രണ്ടു വര്‍ഷം രാമനും സഹോദരന്മാരും പിതൃമുഖ്യന്മാരുടെ ലാളനങ്ങളില് മതിമറന്നാനന്ദിച്ചു. അങ്ങനെയിരിക്കെ അമ്മാവനായ യുധാജിത്തിന്റെ സ്നേഹക്ഷണം സ്വീകരിച്ച് ഭരതശത്രുഘ്നന്മാര് ഭാര്യമാരോടു കൂടി അങ്ങോട്ടു പോയി. മാതൃഗൃഹത്തില്‍ അത്യന്തം ആനന്ദത്തോടെ അവര്‍ കഴിഞ്ഞു കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: