ന്യൂദല്‍ഹി: പ്രതിരോധവകുപ്പിനെതിരെ സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം. നിര്‍മ്മാണപദ്ധതികള്‍ കരാര്‍ നല്കുന്നതില് ഒരുവിധ സുതാര്യതയും പുലര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന സിഎജി ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്നലെ പാര്‍ലമെന്റില്‍ വച്ചു. സൈന്യത്തിന്റെ വക സ്ഥലങ്ങള്‍ യാതൊരു മാനദണ്ഡവുമില്ലാതെ സ്വകാര്യ റിയല്‍എസ്റ്റേറ്റുകാര്‍ക്ക് നല്കിയ കാര്യവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
എ.കെ. ആന്റണിയുടെ കീഴിലുള്ള വകുപ്പിലെ കെടുകാര്യസ്ഥതയും അഴിമതിയും തുറന്നുകാട്ടുന്നതാണ് സിഎജിയുടെ റിപ്പോര്‍ട്ട്.
പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ആണ് പദ്ധതികള്‍ നടപ്പിലാക്കേണ്ടത്. പദ്ധതികളെക്കുറിച്ച് യാതൊരു ഗൗരവവുമില്ലാതെയാണ് ഡിആര്‍ഡിഒ പ്രവര്‍ത്തിക്കുന്നത്. നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ മതിയായ രേഖകള്‍ പോലും ഡിആര്‍ഡിഒയുടെ പക്കലില്ല. ആവശ്യമുള്ള പദ്ധതികള്‍ക്ക് പലതിനും പണം അനുവദിക്കാറില്ല. എന്നാല്‍ പൂര്‍ത്തിയാക്കാത്ത ചില പദ്ധതികള്‍ക്ക് വീണ്ടും വീണ്ടും പണം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എത്ര പദ്ധതികള്‍ക്ക് എത്ര പണം അനുവദിച്ചു എന്നതിനൊന്നും യാതൊരു കണക്കുകളുമില്ല. ഒരേ കാര്യത്തിനായി ഒന്നിലധികം പദ്ധതികള്‍ക്ക് പണം നല്‍കിയിട്ടുമുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ കണ്ടെത്താവുന്ന ഇത്തരം പിഴവുകള്‍ വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നുംറിപ്പോര്ട്ടില് സൂചിപ്പിക്കുന്നു.
പദ്ധതികള്‍ക്ക് അനുവദിക്കുന്ന സാമ്പത്തിക പരിധിയെക്കുറിച്ച് 2010 ല്‍ ഒരു ധാരണ വന്നിരുന്നു. ഇതനുസരിച്ച് ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറലിന് 25 കോടിയുടെയും പ്രതിരോധ സെക്രട്ടറിക്ക് 60 കോടിയുടെയും പദ്ധതികള്‍ക്ക് അനുമതി നല്‍കാം. എന്നാല്‍ ഇത് 50 കോടിയും 75 കോടിയുമായി സ്വമേധയാ ഉയര്‍ത്തി. മാത്രമല്ല ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറല്‍ പദവിയും പ്രതിരോധ സെക്രട്ടറിസ്ഥാനവും ഒരാള്‍തന്നെ വഹിക്കുകയും ചെയ്യുന്നു, സിഎജി ചൂണ്ടിക്കാട്ടി.
സൈന്യത്തിന്റെ കീഴിലുള്ള കണ്ണായ സ്ഥലങ്ങള്‍ അന്യാധീനപ്പെടുത്താനും റിയല്‍ എസ്റ്റേറ്റ് ലോബിക്ക് വില്‍ക്കാനും ചിലര്‍ കൂട്ടുനില്‍ക്കുന്നതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയിലെ 5166 സ്ക്വയര്‍ മീറ്റര്‍ ഭൂമി 1942 മുതല്‍ സൈന്യത്തിന്റെ കൈവശമാണ്. 2007 ല്‍ ഈ ഭൂമി സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് സ്വന്തമാക്കി വീടുകള്‍ വേണ്ടെന്നുവെച്ചു. കോടികള്‍ വിലമതിക്കുന്ന ഈ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവത്തിലുള്ള നടപടി ഉണ്ടായില്ലെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: