ആലപ്പുഴ: ശബരിമല ശ്രീധര്മശാസ്താവിന്റെ ഫോട്ടോ ഉപയോഗിച്ച് സിപിഎം സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിവാദമാകുമെന്ന് കണ്ട് ഇടതുപക്ഷം വിവരം രഹസ്യമാക്കിയെങ്കിലും ചില സിപിഎമ്മുകാരാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
പ്രചാരണത്തിനിടെ അയ്യനെന്ന് പറഞ്ഞത് പോലും ചട്ടലംഘനമാണെന്ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി എ.എം. ആരിഫിന്റെ ചട്ടലംഘനം കണ്ടില്ലെന്ന് നടിക്കുന്നു. കഴിഞ്ഞ ദിവസം കായംകുളത്ത് സ്വീകരണ പരിപാടിയിലാണ് ആരിഫ്, സ്വാമിഅയ്യപ്പന്റെ ചിത്രം പ്രചരണത്തിനുപയോഗിച്ചത്.
കായംകുളത്ത് നിന്നുള്ള പ്രമുഖ സിപിഐ നേതാവ് സുകുമാരപിള്ളയേയും പ്രചരിക്കുന്ന ചിത്രങ്ങളില്‍ ആരിഫിനൊപ്പം കാണാം. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാനും ഭക്തരെ വേട്ടയാടാനും നേതൃത്വം നല്കിയ സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയും സ്ഥാനാര്‍ഥിയും അയ്യപ്പന്റെ ഫോട്ടോ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനവും പരിഹാസവുമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇടതു സ്ഥാനാര്‍ഥി എ.എം. ആരിഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: