കോട്ടയം: ശബരിമല സന്നിധാനത്ത് രൂക്ഷമായ ജലക്ഷാമം മൂലം അന്നദാനം മുടങ്ങി. ജലക്ഷാമത്തെ തുടര്‍ന്ന് അന്നദാന മണ്ഡപത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഭക്തര്‍ക്ക് കൈകഴുകുന്നതിനും പ്ലേ റ്റുകള്‍ വൃത്തിയാക്കുന്നതിനും ആവശ്യമായ വെള്ളം കിട്ടാതെ വന്നതോടെയാണ് ഇന്നലെ രാവിലെ ഒമ്പത് മണി വരെ അന്നദാനം നിര്‍ത്തേണ്ടിവന്നത്.
സന്നിധാനത്ത് ആവശ്യമായ ജലമെത്തിക്കുന്ന കുന്നാര്‍ ഡാം വറ്റി വരണ്ടതാണ് ജലക്ഷാമത്തിന് കാരണം. വിഷു ഉത്സവത്തിനായി നട തുറന്ന ബുധനാഴ്ച നാല്‍പ്പത് ലക്ഷം ലിറ്റര്‍ ജലമാണ് പാണ്ടിത്താവളത്തെ ജലസംഭരണിയില്‍ കരുതല്‍ ശേഖരമായി ഉണ്ടായിരുന്നത്. നട തുറന്നത് മുതലുള്ള ഉപയോഗത്താല്‍ പുലര്‍ച്ചെയോടെ ജലസംഭരണിയില്‍ അവശേഷിച്ച ജലം തീര്‍ന്നു.
എഴുപത് ലക്ഷത്തോളം ലിറ്റര്‍ വെള്ളമാണ് പ്രതിദിന ആവശ്യങ്ങള്‍ക്കായി ശബരിമലയില്‍ വേണ്ടത്. ഇന്നലെ രാവിലെ ആറു മണിയോടെ ജലവിതരണം ഏതാണ്ട് പൂര്‍ണമായി നിലച്ചു. ഇതോടെ സന്നിധാനത്ത് പ്രാഥമിക ആവശ്യത്തിനുള്ള വെള്ളം പോലും കിട്ടാതായി. പിന്നീട് രാവിലെ എട്ട് മണിയോടെ പമ്പയില്‍നിന്ന് പമ്പിങ് ആരംഭിച്ചതോടെയാണ് അന്നദാന മണ്ഡപത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.
പമ്പയില്‍നിന്നുള്ള പമ്പിങ് തുടങ്ങിയതോടെ ജലക്ഷാമം ഏറെക്കുറെ പരിഹരിക്കാനായതായും പമ്പിങ്ങില്‍ തകരാറുണ്ടായില്ലെങ്കില് വിഷുപൂജാ കാലയളവില്‍ ജലക്ഷാമം ഉണ്ടാകാനിടയില്ലെന്നും പൊതുമരാമത്ത് വകുപ്പ് സന്നിധാനം അസി. എഞ്ചിനീയര്‍ സുനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: