തൃശൂര്‍: അടിസ്ഥാനരഹിതമായ നുണപ്രചരണങ്ങള്‍ നിര്‍ത്തി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പറ്റി ചര്‍ച്ച ചെയ്യാന്‍ ഇടത് വലത് കക്ഷികള്‍ തയാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ്. ശ്രീധരന്‍പിള്ള പറഞ്ഞു. തൃശൂര്‍ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് വാജ്പേയിയുടേയും നരേന്ദ്ര മോദിയുടേയും കാലത്താണ്. നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങള്‍ തുടര്‍ന്നാല്‍ 2022 ആകുമ്പോഴേക്കും ഇന്ത്യ മൂന്നാമത്തെയും 2030ല്‍ ഒന്നാമത്തേയോ രണ്ടാമത്തേയോ സാമ്പത്തികശക്തിയാവുമെന്ന വിലയിരുത്തല്‍ കാണാതെ പോകരുത്. എന്നാല്‍ സത്യങ്ങള്‍ ജനങ്ങളറിയാതിരിക്കാന്‍ അസത്യങ്ങളും വളച്ചൊടിച്ച സത്യങ്ങളും കൊണ്ട് പുകമറ സൃഷ്ടിക്കുകയാണ് ഇടതു, വലതു കക്ഷികള്‍ ചെയ്യുന്നത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും അത്യാവശ്യമായ സുസ്ഥിര ഭരണം നല്കാന് എന്‍ഡിഎക്ക് മാത്രമേ കഴിയൂ. മറ്റു മുന്നണികള്‍ക്ക് സീറ്റിന്റെ എണ്ണത്തില്‍ മൂന്നക്കത്തില്‍ എത്താന്‍ പോലും കഴിയില്ല. വിശാലമുന്നണി എന്ന വ്യാമോഹം ഭ്രൂണാവസ്ഥയില്‍ തന്നെ കരിഞ്ഞു പോയിരിക്കുന്നു. കോണ്‍ഗ്രസ്സിനെ ഒരു സംസ്ഥാനത്തും മറ്റു കക്ഷികള്‍ മുന്നണിയില്‍ കൂട്ടുന്നില്ല. ഇടതുമുന്നണിയുടെ പ്രാതിനിധ്യം ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ലോക്സഭയില്‍ കുറഞ്ഞു വരികയാണ്. ഈ തെരഞ്ഞെടുപ്പോടെ ദേശീയ പാര്‍ട്ടി എന്ന നിലയില്‍ നിലനില്ക്കാന് വാജ്പേയി നല്കിയ ആനുകൂല്യം കൊണ്ടുപോലും ഇടത് പാര്‍ട്ടികള്‍ക്ക് കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: