ന്യൂദല്‍ഹി: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ‘ഭോബിഷ്യോതര്‍ ഭൂത്’ എന്ന സിനിമയുടെ പ്രദര്‍ശനം തടഞ്ഞ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കോടതി 20 ലക്ഷം രൂപ പിഴ ചുമത്തി. ഈ പണം സിനിമയുടെ നിര്‍മാതാക്കള്‍ക്കും തിയേറ്റര്‍ ഉടമയ്ക്കുമായി നല്‍കണം.
മമത സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആക്ഷേപഹാസ്യ ചിത്രമാണ് ‘ഭോബിഷ്യോതര്‍ ഭൂത്’. ആവിഷ്ക്കാര സ്വതന്ത്ര്യം തകര്‍ത്തു, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി എന്നീ ആരോപണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ നിരന്തരം ഉന്നയിക്കുന്ന മമതയെയാണ് സിനിമാ പ്രദര്‍ശം തടഞ്ഞതിന് പരമോന്നത നീതിപീഠം കടന്നാക്രമിച്ചത്.
ബംഗാളില്‍ ഈ സിനിമ അക്ഷരാര്‍ഥത്തില്‍ വിലക്കിയിരിക്കുകയാണെന്ന് വിലയിരുത്തിയ ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായ, ആവിഷ്ക്കാര സ്വതന്ത്ര്യങ്ങള്‍ ലംഘിച്ചതിനാണ് സര്‍ക്കാരിന് പിഴ ചുമത്തിയതെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മിക്ക തിയേറ്ററുകളില്‍ നിന്നും സിനിമ നീക്കിയതായി കാണിച്ച് നിര്‍മാതാവ് നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. സിനിമയ്ക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ മാര്‍ച്ച് 15ന് കോടതി മമത സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
ആ നടപടി ശരിയായില്ല: സുപ്രീംകോടതി
ജനക്കൂട്ടം അക്രമം അഴിച്ചുവിടുമെന്നു പറഞ്ഞ് ആവിഷ്ക്കാര സ്വതന്ത്ര്യം തടഞ്ഞ സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും ഹേമന്ത് ഗുപ്തയും ചൂണ്ടിക്കാട്ടി. കലാകാരന്മാരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള അസഹിഷ്ണുതയില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയ ചിത്രം ഔദ്യോഗികമായോ അനൗദ്യോഗികമായോ തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല, കോടതി പറഞ്ഞു.
‘ഭോബിഷ്യോതര്‍ ഭൂത്’
അനിക ദത്ത സംവിധാനം ചെയ്ത്, കല്ല്യാണ്‍മോയ് ബില്ലി ചാറ്റര്‍ജി നിര്‍മിച്ച ‘ഭോബിഷ്യോതര്‍ ഭൂത്’ പൊതുവികാരം വൃണപ്പെടുത്തുമെന്നും അത് പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടെന്നാണ് മമത സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഫെബ്രുവരി 15ന് ചിത്രം റിലീസ് ചെയ്തിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെയടക്കം ഒരു സംഘം പ്രേതങ്ങളുടെ കഥയാണിത്. അഭയാര്‍ഥി ക്യാമ്പില്‍ കടന്നെത്തുന്ന ഇവര്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളാണ് സിനിമയില്‍. ഇതിലൂടെ മമത ബാനര്‍ജി സര്‍ക്കാരിനെയാണ് രൂക്ഷമായി വിമര്‍ശിക്കുന്നത്. റിലീസ് ചെയ്ത അന്നു തന്നെ സര്‍ക്കാര്‍ ചിത്രം പിന്‍വലിപ്പിച്ചു.
മമത വെട്ടില്‍
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സുപ്രീംകോടതി നടത്തിയ രൂക്ഷ വിമര്‍ശനം മമതയ്ക്ക് തെരഞ്ഞെടുപ്പില്‍ വിനയാകും. ബംഗാളില്‍ എതിര്‍ക്കുന്നവരെയെല്ലാം അടിച്ചമര്‍ത്തുകയാണെന്നും ജാനാധിപത്യം തന്നെ അപകടത്തിലാണെന്നുമാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അടക്കമുള്ളവര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അമിത് ഷായുടെ നേതൃത്വത്തില്‍ നടത്തിയ റാലികള്‍ തടയാന്‍ മമതസര്‍ക്കാര്‍ ശ്രമിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവു പ്രകാരമാണ് ബിജെപിക്ക് ബംഗാളില്‍ ഈ രാഷ്ട്രീയ പരിപാടികള്‍ നടത്താനായത്. അത്തരമൊരു സാഹചര്യത്തിലാണ് രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ മമത സര്‍ക്കാര്‍ ആവിഷ്ക്കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ ലംഘിക്കുകയാണെന്ന് വിധിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാകും വരും ദിനങ്ങളില്‍ ഇവിടത്തെ പ്രചാരണം. 25 സീറ്റുകളാണ് ബിജെപി ഇവിടെ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: