ഏത് മാറാവ്യാധിക്കും പരിഹാരമായിരുന്നു ബാബയുടെ കാരുണ്യം. മഹാവൈദ്യന്മാര്‍ കൈയൊഴിഞ്ഞ രോഗങ്ങള്‍ പോലും ഷിര്‍ദ്ദിയിലെ ദിവ്യനു മുമ്പിലെത്തിയാല്‍ നിമിഷങ്ങള്‍ക്കകം ശമിക്കും.
നാരായണഗാവിലെ സായ് ഭക്തനായിരുന്നു ഭീംരാജ് പാട്ടീല്‍. സഹിക്കാനാവാത്ത നെഞ്ചുവേദനയായിരുന്നു ഭീമിന്. ഏറെക്കഴിഞ്ഞാണ് അസുഖം തിരിച്ചറിഞ്ഞത്. ക്ഷയബാധിതനായിരുന്നു അദ്ദേഹം. രോഗഭീതിയേറിയതോടെ ഭീം സുഹൃത്തായ നാനാസാഹെബിനെ തന്റെ ദൈന്യത അറിയിച്ചു. നാനായ്ക്ക് നിര്‍ദേശിക്കാന്‍ ഒരേയൊരു മരുന്നേ ഉണ്ടായിരുന്നുള്ളൂ. ഉടനെ ബാബയുടെ അടുത്തെത്തുക. അതോടെ അസുഖം ഭേദമാകും. നാനയ്ക്കൊപ്പം ഭീം ഷിര്‍ദിയിലെത്തി. അവരെത്തുമ്പോള്‍ ബാബ, ഷാമയോട് സംസാരിച്ചിരിക്കുകയായിരുന്നു. ‘ എന്തിനാണ് ഈ ദുഷ്ടനെയും കൊണ്ട് ഇവിടെ വന്നത്? ‘ എന്നായിരുന്നു നാനയോട് ബാബയുടെ ചോദ്യം.
അത് വെറുതേയൊരു ചോദ്യമാവില്ലെന്നത് നിശ്ചയം. ത്രികാലജ്ഞാനിയായ ബാബയ്ക്ക് പലപ്പോഴും രോഗഹേതുവെന്തെന്ന് നിമിഷങ്ങള്‍ക്കകം മനസ്സിലാകും.
ഭീമിനോട് ബാബ പറഞ്ഞു; ‘ നീ വിഷമിക്കേണ്ട, അസുഖബാധിതരായി ഇവിടെ അഭയം തേടുന്നവരെല്ലാം തിരിച്ചിറങ്ങുന്നത് അതില്‍ നിന്ന് മുക്തി നേടിയാകും.’ വൈകാതെ ക്ഷയബാധ ഭീമിനെ വിട്ടകന്നു. ആരോഗ്യം പൂര്ണാവസ്ഥയിലെത്തും വരെ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ ഷാമയെ ബാബ നിയോഗിച്ചു. ഭീമിന്റെ വീട്ടില്‍ താമസിച്ച് അദ്ദേഹത്തെ പരിചരിക്കാനായിരുന്നു ബാബയുടെ നിര്‍ദേശം. അധ്യാപകനായിരുന്നെങ്കിലും തീര്‍ത്തും ദരിദ്രനായിരുന്നു ഭീം. സൗകര്യങ്ങളൊന്നുമില്ലാതെ കഴിഞ്ഞ ഭീമിനൊപ്പം പഴകിദ്രവിച്ചൊരു കുടിലില്‍ താമസിച്ച് യാതൊരു മടിയും കൂടാതെ ഷാമ അദ്ദേഹത്തെ പരിചരിച്ചു.
അക്കാലത്ത് രണ്ടു തവണ അദ്ദേഹത്തിന് ബാബയുടെ സ്വപ്നദര്‍ശനമുണ്ടായി. മുമ്പൊരില്‍ അതിക്രൂരമായി തന്റെ വിദ്യാര്‍ഥികളിലൊരാളെ ശിക്ഷിച്ചതും ഒരു പാവം മനുഷ്യനെ കല്ലെറിഞ്ഞതും ഭീമിന്റെ സ്വപ്നത്തില്‍ ഓര്‍മപ്പെടുത്തലെന്നോണം നിറഞ്ഞു. എന്തിനാണ് ഈ ദുഷ്ടനെ ഇവിടേയ്ക്ക് കൊണ്ടു വന്നതെന്ന് തന്നെക്കുറിച്ച് നാനയോട് ബാബ ചോദിച്ചതിന്റെ പൊരുളും ഭീം തിരിച്ചറിഞ്ഞു. അസുഖം പൂര്‍ണമായും ഭേദപ്പെട്ട ഉടനെ ഭീം, ബാബയുടെ സവിധത്തിലെത്തി കാല്ക്കല് വീണ് താന്‍ ചെയ്ത ദുഷ്കര്‍മങ്ങള്‍ പൊറുക്കാന്‍ അപേക്ഷിച്ചു.
അക്കാലത്ത് മലേറിയ ചികിത്സിച്ചു മാറ്റാനാവാത്ത ഒരു രോഗമായിരുന്നു. ഗണപത് ഷിംപിയെന്ന സായ് ഭക്തന് മലേറിയ പിടിപെട്ടു. അദ്ദേഹം പ്രതിവിധി തേടി ഷിര്‍ദിയിലെത്തി. അങ്ങ് ദൂരെ ശ്രീലക്ഷ്മീ ക്ഷേത്രത്തില്‍ ഒരു കറുത്ത നായയെ കാണാം. അവിടെ ചെന്ന് അതിന് തൈര് സാദം നല്‍കൂ നിന്റെ രോഗം ഭേദമാകും എന്ന് ബാബ പറഞ്ഞു. ക്ഷീണിതനെങ്കിലും ഷിംപി അലഞ്ഞു തിരിഞ്ഞ് ക്ഷേത്രം കണ്ടു പിടിച്ചു. ബാബ പറഞ്ഞതു പോലെ ഒരു കറുത്ത നായ അവിടെ നില്‍പ്പുണ്ടായിരുന്നു. അതിന് തൈര്സാദം ഊട്ടിയതോടെ ഷിംപിയുടെ അസുഖം മാറി.
ബാബയുടെ ശിഷ്യനായ ബാപു സാഹെബ് ബൂട്ടിക്ക് ഒരിക്കല്‍ ഛര്‍ദിയും വയറിളക്കവും പിടിച്ചു. നിര്‍ത്താതെ ഛര്‍ദിച്ച ബൂട്ടിയെ നോക്കി ചൂണ്ടുവിരല്‍ നീട്ടി ബാബ പറഞ്ഞു;’ മതി നിര്‍ത്തൂ” എന്ന്. പിടിച്ചു നിര്‍ത്തിയതു പോലെ രോഗം ശമിച്ചു. പിന്നീടൊരിക്കല്‍ ബൂട്ടിക്ക് കോളറ പിടിപെട്ടു. ഒരു ഗ്ളാസ് ചൂടു പാലില്‍ ബാബ അല്പം പഞ്ചസാരയും പിസ്തയും ബാദാമും ചേര്‍ത്ത് ബൂട്ടിക്കു നല്കി. അതോടെ കോളറ ശമിച്ചു. ഷാമയ്ക്ക് ഒരിക്കല്‍ അതികഠിനമായ വയറുവേദന വന്നു.
സോനാമുഖിയെന്ന ആയുര്‍വേദ മരുന്നെടുത്ത് കുടിക്കാന്‍ ബാബ പറഞ്ഞു, അത് സേവിച്ചതോടെ വേദനമാറി. പിന്നീടൊരിക്കല്‍ ഇതു പോലെ അസഹ്യമായ വയറുവേദന വന്നപ്പോള്‍ ബാബയോട് ചോദിക്കാതെ തന്നെ ഷാമ മരുന്നെടുത്ത് കഴിച്ചു. വേദന മാറിയില്ലെന്നുമാത്രമല്ല ഇരട്ടിയായി. അതുകണ്ട് ബാബ ചിരിച്ചു കൊണ്ട് അരികെയെത്തി. ഷാമയെ തലോടി. വേദന ശമിച്ചു. ഏതു രോഗം, എന്താണു ചികിത്സയെന്നത് ബാബയ്ക്കേ അറിയൂ. അത് പ്രവചനാതീതവുമായിരുന്നു. ബാബയുടെ ദിവ്യസാന്നിധ്യം നേര്ക്കാഴ്ചയാകുന്നില്ലെങ്കിലും ഇന്നും ഭക്തര്‍ക്ക് തുണയാകുന്നു ആകാരുണ്യം. അനുഭവസാക്ഷ്യങ്ങള്‍ പലതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: