ജയ്പ്പൂര്‍: ഐപിഎല്ലില്‍ നൂറ് വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ നായകനായി എം.എസ്. ധോണി. രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നാല് വിക്കറ്റിന് വിജയിച്ചതോടെയാണ് ധോണിയെ തേടി റെക്കോഡെത്തിയത്. 166 മത്സരങ്ങളില്‍നിന്നാണ് ധോണി നൂറ് വിജയങ്ങള്‍ സ്വന്തമാക്കിയത്. 65 മത്സരങ്ങളില്‍ തോറ്റു. ഒരു മത്സരത്തില്‍ വിജയിയെ നിശ്ചയിക്കാനായില്ല.
ധോണിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് 95 മത്സരങ്ങളിലും റൈസിങ്ങ് പൂനെ സൂപ്പര്‍ജയന്റ്സ് അഞ്ച് മത്സരങ്ങളിലും വിജയം കണ്ടു. 152 മത്സരങ്ങളില്‍ ചെന്നൈയുടെ നായകനായ ധോണി പതിനാല് മത്സരങ്ങളില്‍ റൈസിങ്ങ് പൂനെ സൂപ്പര്‍ജയന്റ്സിന്റെയും നായകനായി. 71 വിജയങ്ങളോടെ മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് ഗൗതം ഗംഭീറാണ് രണ്ടാം സ്ഥാനത്ത്. 129 മത്സരങ്ങളില്‍ നിന്നാണ് ഗംഭീര്‍ 71 വിജയം സ്വന്തമാക്കിയത്.
രാജസ്ഥാനെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ ഐപിഎല്ലില്‍ നൂറ് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഐപിഎല്ലില്‍ നൂറ് വിക്കറ്റ് നേട്ടം കൊയ്യുന്ന പതിമൂന്നാമത്തെ താരമാണ് ജഡേജ. 157 വിക്കറ്റുകള്‍ വീഴ്ത്തിയ മുംബൈ ഇന്ത്യന്‍സ് ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയാണ് ഒന്നാം സ്ഥാനത്ത്. 149 വിക്കറ്റുകളോടെ ദല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ അമിത് മിശ്ര രണ്ടാം സ്ഥാനത്തുണ്ട്. ജഡേജയാണ് നൂറ് വിക്കറ്റ് നേട്ടത്തിലെത്തിയ ഏക ഇടംകയ്യന്‍ സ്പിന്നര്‍.
അവസാന പന്തു വരെ നീണ്ട ആവേശപ്പോരാട്ടത്തിലാണ് രാജസ്ഥാനെ കീഴടക്കി ചെന്നൈ ലീഗിലെ ആറാം ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഇരുപതോവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഇരുപതോവറില്‍ ആറു വിക്കറ്റിന് 155 റണ്‍സ് നേടി.
ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ഷെയ്ന് വാട്സണ് (0), ഡു പ്ലെസിസ് (7), സുരേഷ് റെയ്ന (4), കേദാര്‍ ജാദവ് (1) എന്നിവര്‍ തുടക്കത്തിലെ പുറത്തായി. അര്‍ധസെഞ്ചുറി നേടിയ നായകന് എം.എസ്. ധോണി, അമ്പാട്ടി റായ്ഡു എന്നിവരുടെ കരുത്തിലാണ് ചെന്നൈ മുന്നോട്ടു നീങ്ങിയത്. ധോണി 43 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 58 റണ്‍സ് നേടി. റായ്ഡു 47 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 57 റണ്‍സ് നേടി. അവസാന ഓവറില്‍ പതിനെട്ട് റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ റൗണ്ടര്‍ രവീന്ദ്ര ജഡേജ (9), മിച്ചല്‍ സാന്റനര്‍ (10) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ വിജയം കാണുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: