ലണ്ടന്‍: ആരോണ്‍ റംസെയുടെ മിന്നും പ്രകടനത്തില്‍ ആഴ്സണല്‍ യൂറോപ്പ ലീഗിന്റെ സെമിയിലേക്ക് ആദ്യ ചുവടുവെച്ചു. ആദ്യപാദ ക്വാര്‍ട്ടറില്‍ ആഴ്സണല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നാപ്പോളിയെ മുക്കി. രണ്ടാം പാദത്തില്‍ വന്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ ആഴ്സണലിന് സെമിഫൈനലിലെത്താം.
യുനൈ എമറിയുടെ പീരങ്കിപ്പട തുടക്കം മുതല്‍ കുതിച്ചുമുന്നേറി ഇടവേളയ്ക്ക് മുമ്പ് അവര്‍ ഗോളും നേടി. പതിനാലാം മിനിറ്റില്‍ റംസെ നാപ്പോളി ഗോളിയെ കീഴടക്കി. പതിനൊന്ന് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും പിറന്നു. ഇതു പക്ഷെ സെല്‍ഫ് ഗോളായിരുന്നു. ലുക്കാസ് ടോറിയയുടെ ഷോട്ട് നാപ്പോളി പ്രതിരോധനിരക്കാരന്‍ കലിഡൗവിന്റെ ബൂട്ടില്‍ തട്ടി സ്വന്തം വലയില്‍ കയറി. ഇടവേളയ്ക്ക് ആഴ്സണല്‍ 2-0ന് മുന്നില്‍.
രണ്ടാം പകുതിയിലും ആഴ്സണല്‍ തകര്ത്തുപൊരുതിയെങ്കിലും ലീഡ് ഉയര്‍ത്താനായില്ല. രണ്ടാം പാദ മത്സരം നേപ്പിള്‍സില്‍ ഈമാസം 18ന് അരങ്ങേറും.
പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച എവര്‍ട്ടനോട് തോറ്റ ആഴ്സണലിന് ഈ വിജയം ആശ്വാസമായി. എവര്‍ട്ടനോട് തോറ്റതോടെ ആഴ്സണല്‍ പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആദ്യപാദത്തില്‍ ലീഡ് നേടാനായി ആഴ്സണല്‍ കോച്ച് എമറി ശക്തമായ ആക്രമണ നിരയെയാണ് മത്സരത്തിനിറക്കിയത്. പിയറി – എമെറിക് ഔബാമേയാംഗ്, അലക്സാണ്ടര്‍ ലകാസെറ്റേ, മെസ്യൂട്ട് ഓസില്‍ എന്നിവരെ മുന്‍ നിരയില്‍ കളിപ്പിച്ചു.
തുടക്കത്തില്‍ തന്നെ അവര്‍ ഗോളും നേടി മുന്നിലെത്തി. കളം നിറഞ്ഞുകളിച്ച റംസേയുടെ മികച്ച പ്രകടനമാണ് ആഴ്സണലിന് വിജയം സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: