മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന് റോയല്‍സിനെ നേരിടും. മുംബൈയുടെ സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് കളി തുടങ്ങും. രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിങ്സ് ഇലവന് പഞ്ചാബിനെ നേരിടും. മൊഹാലിയില്‍ രാത്രി എട്ടിനാണ് മത്സരം .
തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് രോഹിതും സംഘവും രാജസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്നത്. പരിക്കിന്റെ പിടയിലായിരുന്ന രോഹിത് ഇന്നത്തെ മത്സരത്തില്‍ കളിക്കുമെന്നാണ് സൂചന. കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസ് സൂപ്പര്‍ താരം കീറണ്‍ പൊള്ളാര്‍ഡ് ഫോമിലേക്കുയര്‍ന്നതോടെ മധ്യനിര കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, ക്രുണാല്‍ പാണ്ഡ്യ, എന്നിവര്‍ക്കൊപ്പം അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയും ചേരുന്നതോടെ ബാറ്റിങ്ങ് ശക്തം. ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറക്കൊപ്പം വിന്‍ഡീസ് താരം അല്‍സാരി ജോസഫും ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്.
മറുവശത്ത് നായകന് അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്, സ്റ്റീവ് സ്മിത്ത്, ജോസ് ബട്ലര് എന്നിവര്‍ ഫോമ്ലിലാണെങ്കിലും സ്ഥിരതയോടെ ബാറ്റ് വീശുന്നില്ല. മികച്ച ഫാസ്റ്റ് ബൗളറുടെ അഭാവമാണ് രാജസ്ഥാനെ കുഴക്കുന്ന പ്രധാന പ്രശ്നം. ആറു മത്സരങ്ങളില്‍നിന്ന് ഒരു വിജയവുമായി ലീഗില്‍ തപ്പിതടയുകയാണ് രാജസ്ഥാന്.
. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ശേഷമാണ് പഞ്ചാബ് സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങുന്നത്. ക്രിസ് ഗെയില്‍-കെ.എല്‍. രാഹുല്‍ ഓപ്പണിങ്ങ് സഖ്യത്തിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ രാഹുലിന്റെയും അര്‍ധസെഞ്ചുറി നേടിയ ഗെയിലിന്റെയും ബാറ്റിങ്ങ് മികവിലാണ് പഞ്ചാബ് വലിയ സ്കോര്‍ മുന്നോട്ടു വച്ചത്. മധ്യനിരയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ ഫോമിലല്ല. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമി ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നുണ്ട്. ഷാമി ഒഴികെ മറ്റെല്ലാ ബൗളര്‍മാരും കഴിഞ്ഞ മത്സരത്തില്‍ അടിവാങ്ങി കൂട്ടിയിരുന്നു.
തൊട്ടതെല്ലാം പിഴച്ചാണ് കോഹ്ലിയും സംഘവും മൊഹാലിയില്‍ എത്തുന്നത്. കളിച്ച ആറു മത്സരങ്ങളും തോറ്റ അവര്‍ പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലാണ്. ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ ബൗളര്‍മാര്‍ അടി വാങ്ങികൂട്ടും, നന്നായി പന്തെറിഞ്ഞാല്‍ ബാറ്റ്സ്മാന്മാര് തകര്‍ന്നടിയും ഇതാണ് ബെംഗളൂരുവിന്റെ അവസ്ഥ. കോഹ്ലി-ഡിവില്ലിയേഴ്സ് സഖ്യം സ്ഥിരത പുലര്‍ത്തുന്നില്ല. കോഹ്ലിയും ഡിവില്ലിയേഴ്സും ഇന്ന് കളം നിറഞ്ഞാല്‍ ബെംഗളൂരുവിന് ആദ്യ ജയം ആഘോഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: