കൊല്ലം/കോട്ടയം/പാലക്കാട്: അമേഠിയെ വഞ്ചിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ വയനാടിനേയും വഞ്ചിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അമേഠിയിലെ ജനങ്ങളെ രാഹുല്‍ വഞ്ചിച്ചു. മുത്തച്ഛന്റെ കാലം മുതല്‍ കൈപ്പിടിയില്‍ കൊണ്ടുനടന്നിട്ട് അവിടെ എന്തു വികസനമാണ് നടപ്പാക്കിയത് എന്ന് അദ്ദേഹം പറയണം. വയനാട്ടിലെ ജനങ്ങളേയും ഇതുപോലെ രാഹുല്‍ വഞ്ചിക്കും. പാര്‍ലമെന്റില്‍ ഗൗരവതരമായ ചര്‍ച്ചനടക്കുമ്പോള്‍ കണ്ണിറുക്കിക്കാണിച്ചും കെട്ടിപ്പിടിച്ചും ട്രപ്പീസ് കളിക്കാരനെപ്പോലെ ചാടിനടക്കുകയാണ് ഒരാള്‍. ജനങ്ങള്‍ ഇത് ചര്‍ച്ചചെയ്യുന്നുണ്ട്.
കൊല്ലത്തും കോട്ടയത്തും പാലക്കാടും എന്‍ഡിഎ തെരഞ്ഞെടുപ്പു പ്രചരണ യോഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ്.
അധികാരത്തിലെത്താന്‍ ദാരിദ്ര്യം വില്‍ക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. നെഹ്റുവിന്റെ കാലത്തും ദാരിദ്ര്യം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ്സിനെ ജയിപ്പിക്കണമെന്നായിരുന്നു മുദ്രാവാക്യം. ഇന്ദിരയുടെ കാലത്ത് ഗരീബി ഹഠാവോ എന്ന് വിളിച്ചു. രാജീവ് ഗാന്ധിയും ഇതേ മുദ്രാവാക്യമാണ് ഉയര്‍ത്തിയത്. ഇപ്പോള്‍ രാഹുലും പറുന്നു, ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കണമെന്ന്. എന്നുവരെ കോണ്‍ഗ്രസ് നിലനില്ക്കുന്നുവോ അന്നുവരെ ദാരിദ്ര്യവും നിലനില്ക്കും. കോണ്‍ഗ്രസ് എന്ന് ഇല്ലാതാകുന്നുവോ അന്നേ രാജ്യത്തെ ദാരിദ്ര്യത്തിന് ശമനമാകൂ. അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷത്തെ മോദിഭരണം കൊണ്ട് അഞ്ച് കോടി ജനങ്ങളാണ് ദാരിദ്ര്യ രേഖയ്ക്ക് മുകളിലെത്തിയത്.മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യദ്രോഹക്കുറ്റം കര്‍ശനമാക്കും.
കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ അഴിമതിക്കാര്‍ ഈ രാജ്യത്തുതന്നെ ഉണ്ടായിരുന്നു. കരുത്തനായ കാവല്ക്കാരന് അധികാരത്തില്‍ എത്തിയപ്പോഴാണ് അവര്‍ രാജ്യം വിട്ടത്. അധികാരത്തില്‍ എത്താന്‍ വേണ്ടി രാഹുല്‍ പ്രധാനമന്ത്രിയെ അവഹേളിക്കുകയാണ്. ചൗക്കീദാര്‍ ചോര്‍ ഹെ എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അഞ്ച് വര്‍ഷം ഭരിച്ചിട്ടും മോദി സര്‍ക്കാരില്‍ ആരും അഴിമതി ആരോപണവിധേയരായിട്ടില്ല. അതിനാല്‍ ‘ചൗക്കീദാര്‍ പ്യൂവര്‍ ഹെ’ എന്നാണ് പറയേണ്ടത്.
ശബരിമല വിഷയത്തില്‍ യുഡിഎഫും എല്‍ഡിഎഫും വലിയ വില നല്‍കേണ്ടി വരും എന്ന് രാജ്നാഥ് സിങ് പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമാണ് ബിജെപി. മുത്തലാഖ് വിഷയത്തില്‍ ഈ മുന്നണികളുടെ നിലപാട് എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. പ്രളയം ദേശീയദുരന്തമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ദുരന്തം സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് മനുഷ്യ നിര്‍മിതമാണെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. ആരാണ് കുറ്റക്കാരെന്ന് മുഖ്യമന്ത്രി പറയണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: