തലശ്ശേരി : ബിജെപി നേതാക്കളെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി പരാതി. തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഞ്ഞോടി വഴി കൊമ്മല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബിജെപി തലശ്ശേരി മണ്ഡലം നേതാക്കള്‍ അവര്‍ സഞ്ചരിച്ചിരുന്ന ടാറ്റാ സുമോ വാഹനം ആക്രമിച്ച് അവരെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് പരാതി.
ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് എംപി സുമേഷ്, മണ്ഡലം ജന. സെക്രട്ടറി കെ. അജേഷ്, മണ്ഡലം ജന. സെക്രട്ടറിയും കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലറുമായ കെ.ലിജേഷ്, കൊമ്മല്‍ ബൂത്ത് സെക്രട്ടറി വൈശാഖ് എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
മഞ്ഞോടി മുതല്‍ ടെമ്പിള്‍ ഗെയ്റ്റ് പുതിയ റോഡ് ജങ്ഷന് വരെ മൂന്ന് ബൈക്കുകളിലായി വാഹനത്തെ പിന്തുടര്ന്നെത്തിയ ഒമ്പതംഗ സംഘമാണ് അക്രമണം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറയുന്നു.
ശക്തമായ കല്ലേറില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ സമീപത്തെ ഇലക്ട്രിക് പോസ്റ്റിനിടിച്ചതിന് ശേഷം വയലിലേക്ക് മറിയുകയായിരുന്നു. 3 തവണ മലക്കം മറിഞ്ഞ് വീണ വാനില്‍ നിന്നും നാട്ടുകാര്‍ ഗ്ലാസ്സ് തകര്‍ത്താണ് നേതാക്കളെ പുറത്തെടുത്തത്. പരിക്കേറ്റ നേതാക്കളെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംപി സുമേഷിന് നേരെ മുമ്പും നിരവധി തവണ വധശ്രമം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: