കൊച്ചി: കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ കൈയിലിരുന്ന എകെ 47 തോക്ക് പൊട്ടി. ആയുധപ്പുരയില്‍ വച്ചാണ് സംഭവം. കെട്ടിടത്തിനടക്കം സാരമായ കേടുപാടുകള്‍ സംഭവിച്ചു. എആര്‍ ക്യാമ്പില്‍ എസ്പിയുടെ ക്യൂക്ക് റസ്പോണ്സിബ്ള് ടീം (ക്യൂആര്‍ടി) അംഗത്തിന്റെ തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്.
കുറച്ച് ദിവസം മുമ്പ് ക്യാമ്പിലെ എസ്ഐയുടെ പിസ്റ്റളില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടിയ സംഭവവുമുണ്ടായിരുന്നു. ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ സുരക്ഷയൊരുക്കിയ പോലീസുകാരന്റെ കൈയിലിരുന്ന തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്. യാതൊരു പരിശീലനവും ലഭിക്കാതെ ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയുടെ ഒത്താശയോടെ ക്യൂആര്ടിയില് അംഗമായ പോലീസ് ഉദ്യോഗസ്ഥന്റെ കൈയില്‍ നിന്നുണ്ടായ വീഴ്ചയ്ക്കെതിരെ നടപടിയെടുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തയാറാവാത്തതില്‍ സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്.
വെടിയുണ്ട പതിച്ച ഭാഗത്തെ ഭിത്തി തകര്‍ന്നിരുന്നു. വിവരം പുറത്താവാതിരിക്കാന്‍ രാത്രിയില്‍ തന്നെ പോലീസുകാര്‍ ഭിത്തിയുടെ കേടുപാടുകള്‍ പരിഹരിച്ചു. പാര്‍ട്ടിയുടെ നിലപാടിന്റെ ഭാഗമായാണ് ആചാരലംഘനത്തിന് ബിന്ദുവിനെയും കനകദുര്‍ഗയേയും ക്യൂആര്‍ടി അംഗമായ പോലീസുകാരന്റെ നേതൃത്വത്തിലുള്ള സംഘം ശബരിമലയില്‍ എത്തിച്ചത്. അസോസിയേഷന് നേതാവും സിപിഎമ്മിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥനുമായതിനാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പോലും തൊക്ക് പൊട്ടിയ വിവരം അറിഞ്ഞിട്ടില്ല. വെടി പൊട്ടിയ സംഭവം സേനാംഗങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഒതുക്കിത്തീര്‍ക്കാനും ശ്രമം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: