അലിഗഡ്: ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി കൂട്ടുകെട്ടിനു നേരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതിയുടെ അടിസ്ഥാനത്തിലാണ് ഈ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ തെരഞ്ഞെടുപ്പോടെ ഇരുപാര്‍ട്ടികളുടെയും അന്ത്യം കുറിക്കപ്പെടുമെന്നും മോദി പറഞ്ഞു. അലിഗഡില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി രാഷ്ട്രീയത്തോട് 2014-ല്‍ തന്നെ വോട്ടര്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. ജനങ്ങള്‍ക്കു വികസനമാണ് വേണ്ടത്. 2017-ലും ജനങ്ങള്‍ അതേ സന്ദേശം നല്കി. എന്നാല്‍ അവര്‍ ഇത് സ്വീകരിച്ചില്ല. ഇപ്പോള്‍ അവര്‍ അലിഗഡില്‍നിന്ന് കട പൂട്ടുന്നതിനുള്ള താഴുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു- മോദി പറഞ്ഞു.
പടിഞ്ഞാന്‍ ഉത്തര്‍പ്രദേശ് കത്തുകയാണ്. ഇവിടെ നിരപരാധികളെ ക്രിമിനലുകള്‍ ലക്ഷ്യമിടുന്നു. മുസഫര്‍നഗര്‍ കലാപത്തിലെ ക്രിമിനലുകളെ ആരാണു രക്ഷിച്ചത്. ഇത്തരം രാഷ്ട്രീയക്കാരെകൊണ്ടു ഗുണമില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു- മോദി പറഞ്ഞു. എസ്പിയും ബിഎസ്പിയുമാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണക്കാരെന്നും മോദി കുറ്റപ്പെടുത്തി.
ചായ കച്ചവടക്കാരനായിരുന്ന ഒരാള്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി ആകാന്‍ കഴിഞ്ഞത് ബാബാ സാഹിബ് അംബേദ്കര്‍ രൂപം നല്കിയ ഭരണഘടനയുടെ കരുത്തുകൊണ്ടാണെന്നും മോദി പറഞ്ഞു. ദാരിദ്ര്യം അനുഭവിക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്ന വിഭാഗത്തില്‍പ്പെട്ട ഒരുവ്യക്തിക്ക് ഇന്ത്യയുടെ രാഷ്ട്രപതിയാകാനും കര്‍ഷക കുടുംബത്തില്‍ ജനിച്ചയാള്‍ക്ക് ഉപരാഷ്ട്രപതിയാകാനും കഴിഞ്ഞു. ഇതിനെല്ലാം നന്ദി പറയേണ്ടത് രാജ്യത്തിന്റെ ഭരണഘടനയോടാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: