ശ്രീരാമപട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങളിലാണ് അയോധ്യ. അതേക്കുറിച്ചോര്‍ത്ത് ആനന്ദനിര്‍വൃതിയിലായിരുന്നു ദശരഥപത്നിമാര്‍. കൈകേയി, പിറ്റേന്ന് രാമനു നല്‍കാനുള്ള സമ്മാനവും കൈയില്‍ പിടിച്ചിരിക്കവേ മുഖ്യദാസിയായ മന്ഥര അവിടെയെത്തി. സന്തോഷവേളയിലെത്തിയ ദാസിക്ക് കൈകേയി ഒരു സ്വര്‍ണവള സമ്മാനിച്ചു. ”ഇതെന്തിനാണ്? അതിനു തക്ക സന്തോഷവാര്‍ത്ത എന്ത്?” എന്നായിരുന്നു മന്ഥരയുടെ ചോദ്യം. ”നീ അറിഞ്ഞില്ലേ, നാളെയാണ് രാമകുമാരന് പട്ടാഭിഷേകം.” കൈകേയി പറഞ്ഞു.
രാമന് പട്ടാഭിഷേകം നടത്തുന്നതില്‍ കൈകേയിയെന്തിനാണ് ഇത്രയേറെ ആഹ്ലാദിക്കുന്നതെന്നായി മന്ഥര. വൈകാതെ മന്ഥരയിലെ ദുഷ്ടബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി. കൈകേയിയുടെ മനസ്സു മാറ്റാന്‍ ശ്രമം തുടങ്ങി. ”രാമന് നാളെ രാജാവായി അഭിഷിക്തനാകും. അപ്പോള്‍ കൈകേയിയുടെ മകന് ഭരതന് വെറും രാജദാസന്‍. കൗസല്യ രാജമാതാവാകുമ്പോള് കൈകേയി മാതൃദാസിയാകും. സീത ഇനി രാജമഹിഷി. ഭരതപത്നി മാണ്ഡവി വെറും മഹിഷീദാസി…” ഇങ്ങനെ നീണ്ടുപോയി മന്ഥരയുടെ ജല്പ്പനങ്ങള്.
കൈകേയിയുടെ മനസ്സൊന്നു മങ്ങി. തലയ്ക്കാകെ ചൂടുപിടിച്ചതു പോലെ. ഏതോഭൂതാവേശത്തിലെന്ന പോലെ കൈകേയി ഒന്നു പരുങ്ങി. താന്‍ പറഞ്ഞത് ഫലിച്ചെന്നു മനസ്സിലാക്കിയ മന്ഥര പിന്നെയവിടെ നിന്നില്ല. കൈകേയി ആഭരണങ്ങളെല്ലാം വലിച്ചെറിഞ്ഞ്, വസ്ത്രവും വലിച്ചുകീറി, സംഹാരരുദ്രയെപ്പോലെ നിലകൊണ്ടു.
വിവരമറിഞ്ഞ ദശരഥന് അവിടെയെത്തി. ആ സാഹചര്യവും കൈകേയിയെയും കണ്ട് അദ്ദേഹം അമ്പരന്നു. ഇത്രയും കോപത്തോടെ നില്ക്കാന് കാരണമെന്തെന്ന് ദശരഥന് ചോദിച്ചു. അതിരൂക്ഷമായ നോട്ടമായിരുന്നു അതിനുള്ള മറുപടി. എന്താണു സംഭവിച്ചതെന്ന് പരിചാരകരോട് ചോദിച്ചെങ്കിലും അവര്‍ക്കറിയില്ലായിരുന്നു. കാര്യമെന്തെന്ന് പറയാന്‍ ദശരഥന് കൈകേയിയോട് കെഞ്ചി. ഒടുവില്‍ കൈകേയി പറഞ്ഞു. ”രാമനെ നാളെയല്ലേ രാജാവായി വാഴിക്കുന്നത്. അങ്ങയുടെ കുടില തന്ത്രങ്ങള്‍ വിജയിക്കട്ടെ. കൗസല്യയെ രാജമാതാവാക്കി, എന്നെ അങ്ങ് കൗസല്യയുടെ ദാസിയാക്കുകയാണല്ലേ?”
കൈകേയിയുടെ വാക്കുകള്‍ വിശ്വസിക്കാനാവാതെ നിന്നു മഹാരാജാവ്. രാജകുടുംബത്തില്‍ മൂത്തപുത്രനെ രാജാവാക്കുന്നതില്‍ അനൗചിത്യമെന്തെന്ന് അദ്ദേഹം കൈകേയിയോട് ചോദിച്ചു. അതു പറ്റില്ല, ഭരതനെ രാജാവാക്കണമെന്ന് കൈകേയി ശഠിച്ചു. ”യഥാര്‍ഥ അവകാശിയായ രാമനെ മറന്നു കിരീടം ഭരതന് നല്കുന്നതെങ്ങനെ?” ദശരഥന്റെ ഈ ചോദ്യത്തിന് രാമന് രാജ്യം വിട്ടു പോകട്ടെയെന്നായിരുന്നു കൈകേയിയുടെ ഉത്തരം. ഇതുകേട്ട് ദശരഥന് കോപാഗ്നിയാല്‍ ജ്വലിച്ചു. ”നിന്റെ ദുര്‍മോഹം നാം വകവച്ചു തരികയില്ല രാക്ഷസീ” എന്ന് അദ്ദേഹം അലറി. ദശരരഥനെ ധര്‍മസങ്കടത്തിലാക്കി കൈകേയി ഇങ്ങനെ പറഞ്ഞു. ”അങ്ങ് സത്യസന്ധനാണല്ലോ? മുമ്പ് എനിക്ക് രണ്ട് വരം തന്നിരുന്നു. അന്ന് ഞാന്‍ ഒന്നും ആവശ്യപ്പെട്ടില്ല. അത് ഇപ്പോള്‍ ഞാന്‍ ചോദിക്കുകയാണ്. ഭരതനെ രാജാവാക്കുക. രാമന് പതിന്നാലു വര്‍ഷം വനവാസം വിധിക്കുക.”
ഇതുകേട്ട് ദശരഥന് ബോധമറ്റു വീണു. വാര്‍ത്ത രാജധാനിയിലെങ്ങും പരന്നു. എല്ലാവരും അന്തഃപുരത്തില്‍ തടിച്ചു കൂടി. രാജപത്നിമാര്‍, രാമലക്ഷ്മണന്മാര്, വസിഷ്ഠ സുമന്ത്രന്മാര് എല്ലാവരും സന്നിഹിതരായി. താഴെ വീണു കിടന്ന അച്ഛന്റെ തലയെടുത്ത് രാമന് തന്റെ മടിയില്‍ വച്ചു. ഭര്തൃപാദങ്ങള് കൗസല്യ മടിയില്‍ അണച്ചു പിടിച്ചു. മുഖത്ത് പനിനീര് തളിച്ചതോടെ ദശരഥന് ബോധാവസ്ഥയിലേക്ക് തിരിച്ചെത്തി. വസിഷ്ഠന് കൈകേയിയോട് കാര്യങ്ങള്‍ ആരാഞ്ഞു. കൈകേയി നടന്നതെല്ലാം വിശദീകരിച്ചു. ഇതുകേട്ട് രാമകുമാരന് ഇങ്ങനെ പറഞ്ഞു; ”ഇതിനാണോ അച്ഛന് ഇത്രയേറെ വിഷമിച്ചതും അമ്മ ക്ഷോഭിച്ചതും! ഭരതകുമാരനെ വരുത്തുക. അവനെ രാജാവായി അഭിഷേകം നടത്തിയ ശേഷം നാളെത്തന്നെ ഞാന്‍ കാട്ടിലേക്ക് പുറപ്പെടാം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: