ലണ്ടന്‍: പോള്‍ പോഗ്ബയുടെ ഇരട്ട ഗോളില്‍ വെസ്റ്റ്് ഹാമിനെ തോല്‍പ്പിച്ച് ഒലെ ഗണ്ണറുടെ മാഞ്ച്സ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനം നേടാനുളള സാധ്യതകള്‍ സജീവമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് വെസ്റ്റ് ഹാമിനെ വീഴ്ത്തിയത്.
അതേസമയം ലൂകാസ് മൗറയുടെ ഹാട്രിക്കില്‍ ഹഡേഴ്സ്ഫീല്‍ഡിനെ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ടോട്ടനം പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
അവസാന കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലെണ്ണത്തിലും തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തമായ തിരിച്ചുവരവിലൂടെയാണ് വീണ്ടും വിജയ വഴിയിലെത്തിയത്. പോള്‍ പോഗ്ബ പെനാല്‍റ്റിയിലൂടെയാണ് രണ്ട് ഗോളുകളും നേടിയത്. 19, 80 മിനിറ്റുകളിലാണ് സ്കോര്‍ ചെയ്തത്. 49-ാം മിനിറ്റില്‍ ഫെലിപ്പ് ആന്ഡേഴ്സണ് ഒരു ഗോള്‍ മടക്കി. ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 33 മത്സരങ്ങളില്‍ 64 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
പരിക്കേറ്റ സ്ട്രൈക്കര്‍ ഹാരി കെയ്നെ കൂടാതെ ഇറങ്ങിയ ടോട്ടനം ഹഡേഴ്സ്ഫീല്‍ഡിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 24-ാം മിനിറ്റില്‍ വാന്യാമ ടോട്ടനത്തെ മുന്നിലെത്തിച്ചു. തുടര്‍ന്ന് ലുക്കാസ് 27, 87, 90 മിനിറ്റുകളില്‍ ഗോള്‍ നേടി ഹാട്രിക്ക് തികച്ചു.
ഈ വിജയത്തോടെ ടോട്ടനം 67 മത്സരങ്ങളില്‍ 67 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. 33 മത്സരങ്ങളില്‍ 82 പോയിന്റുള്ള ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ സിറ്റി 32 മത്സരങ്ങളില്‍ 80 പോയിന്റുമായി രണ്ടാം സ്ഥാനത്ത്് നില്ക്കുന്നു.
മറ്റൊരു മത്സരത്തില്‍ ബേണ്‍ലി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കാര്‍ഡിഫ് സിറ്റിയെ പരാജയപ്പെടുത്തി. ഫുല്‍ഹാം മടക്കമില്ലാത്ത് രണ്ട് ഗോളുകള്‍ക്ക് എവര്‍ട്ടനെ മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: