ന്യൂദല്‍ഹി : മുസ്ലിം പള്ളികളില്‍ വനിതകളെ പ്രവേശിപ്പിക്കുന്നത് വിലക്കുന്നതിനെതിരെ നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പൂനെയില്‍ നിന്നുള്ള വ്യവസായികളായ യാസ്മീന് സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവര്‍ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത്. മുസ്ലിം പള്ളികളില്‍ വനിതകളെ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനം ആണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. വ്യക്തി നിയമങ്ങളില്‍ നിലനില്‍ക്കുന്ന അന്തരം ഒഴിവാക്കി ഏക സിവില്‍ നിയമം ഉറപ്പാക്കണം എന്ന ഭരണഘടനയുടെ 44 അനുച്ഛേദത്തിന്റെ ലംഘനം ആണ് വിലക്ക് എന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
പൂനാ ബോപ്പോഡിയിലെ മുഹമ്മദിയ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് കയറാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യാസ്മീന് സുബീര്‍ അഹമ്മദ് പീര്സാദേപള്ളി ഇമാമിന് കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല എന്ന് ഹര്‍ജിയില്‍ പരാതിയുണ്ട്. പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടു എങ്കിലും സഹായം ലഭിച്ചില്ല എന്നും ഹര്‍ജിക്കാര്‍ സൂചിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ആണ് ഹര്‍ജിയിലെ ഒന്നാം എതിര് കക്ഷി കേന്ദ്ര വഖഫ് കൗണ്‍സില്‍, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പടെ മറ്റ് ആറ് എതിര് കക്ഷികളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: