കൊച്ചി: ആലുവ മാര്‍ക്കറ്റ് പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന ബംഗാള്‍ സ്വദേശി പിടിയില്‍. ബല്ലു ഭായ് എന്ന് വിളിക്കുന്ന രജീബ് ബിശ്വാസ് (22) എന്നയാളെ ആലുവ റേഞ്ച് എക്സൈസാണ് അറസ്റ്റ് ചെയ്തത്.
150 ഗ്രാമോളം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. 30 ചെറിയ പോളിത്തീന്‍ കവറുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഇത്. ഒരു പാക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ബംഗാള്‍ മുര്‍ഷിദബാദ് സ്വദേശിയായ ഇയാള്‍ അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തിച്ചിരുന്നത്.
ബാഗില്‍ രഹസ്യ അറ നിര്‍മിച്ച് അതില്‍ കഞ്ചാവ് നിറച്ച് ട്രെയിനിലെ ഏതെങ്കിലും ഒരു കമ്പാര്‍ട്ട്മെന്റില്‍ വച്ചശേഷം ഇയാള്‍ മറ്റേതെങ്കിലും കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യും. ബാഗ് പരിശോധനയ്ക്ക് വിധേയമായാലും ഇയാള്‍ പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ആലുവയ്ക്കും എറണാകുളത്തിനും ഇടയില്‍ ട്രെയിനിന്റെ വേഗത കുറയുമ്പോള്‍ ചാടി ഇറങ്ങുകയാണ് ഇയാളുടെ പതിവ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലുവ സീമാസ് തുണിക്കടയുടെ സമീപം കഞ്ചാവുമായി നിന്നിരുന്ന ഇയാളെ ആലുവ റേഞ്ച് എക്സൈസ് ടീം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വാസുദേവന്‍, സജീവ് കുമാര്‍, ഷാഡോ ടീമംഗങ്ങളായ എന്‍.ഡി. ടോമി, എന്‍.ജി. അജിത് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ സിയാദ് എന്നിവരടങ്ങിയ സംഘമാണ് രജീബിനെ പിടികൂടിയത്. ഇയാളെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: