തിരുവനന്തപുരം: തുലാഭാരത്രാസ് പൊട്ടി വീണതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് തിരുവനന്തപുരം യുഡിഎഫ് ലോക്സഭാ സ്ഥാനാര്‍ത്ഥി ശശിതരൂര്‍ എംപി. തുലാഭാരത്രാസ് പൊട്ടിവീഴുന്നത് താന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. എണ്‍പത്തിയാറുകാരിയായ തന്റെ അമ്മയ്ക്കും ഈ അഭിപ്രായമാണെന്നും തരൂര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ സെക്രട്ടേറിയറ്റിന് സമീപത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി ശശി തരൂരിന്റെ തലയില്‍ വീഴുകയായിരുന്നു. തരൂരിന്റെ തലയില്‍ ഇരുവശത്തുമായി ആറ് സ്റ്റിച്ചുണ്ട്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തരൂരിനെ പിന്നീട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇന്നലെ ഉച്ചയേടെ അദ്ദേഹം ആശുപത്രിവിട്ടു. ചികിത്സയില്‍ കഴിഞ്ഞ ശശി തരൂരിനെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.
ഗാന്ധാരിയമ്മന്‍ കോവിലില്‍ പഞ്ചസാര കൊണ്ടായിരുന്നു ശശിതരൂരിന് തുലാഭാരം. വി.എസ് ശിവകുമാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. വഴിപാടിനായി ത്രാസിലിരിക്കുമ്പോള്‍ ത്രാസിന്റെ മുകളിലത്തെ കൊളുത്ത് ഇളകി തരൂരിന്റെ തലയില്‍ വീഴുകയായിരുന്നു. ത്രാസ് പൊട്ടിവീണതിന് പിന്നില്‍ അട്ടിമറിയില്ലെന്ന് പോലീസ് പറയുന്നത്. അമിത ഭാരം മൂലം ത്രാസിന്റെ കൊളുത്ത് അടര്‍ന്ന് മാറുകായിരുന്നെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.
തുലാഭാര ത്രാസ് പൊട്ടി വീണ സംഭവത്തില്‍ ഗൂഡാലോചന ഉണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പരാതി നല്‍കിയെങ്കിലും പിന്നീട് ആരോപണത്തില്‍ നിന്ന് പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: