ശബരിമല: വിഷുപ്പുലരിയില്‍ അയ്യനെ ദര്‍ശിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. മണിക്കൂറുകളോളം ക്യൂനിന്നാണ് അയ്യനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് കഴിഞ്ഞത്. വിഷുദിവസമായ 15ന് പുലര്‍ച്ചെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി നട തുറന്ന് നെയ്വിളക്ക് തെളിച്ചു. 14ന് രാത്രി അത്താഴപൂജ കഴിഞ്ഞ് ഓട്ടുരുളിയില്‍ അരി, നെല്ല്, കണിക്കൊന്നപ്പൂവ് വാല്‍ക്കണ്ണാടി സ്വര്‍ണം കണിദ്രവ്യങ്ങള് എന്നിവ ഒരുക്കി വച്ചശേഷമാണ് നട അടച്ചത്.
15ന് പുലര്‍ച്ചെ നടതുറന്ന് നാളികേരമുറിയിലെ തിരി തെളിച്ച് ആദ്യം അയ്യപ്പസ്വാമിയെ കണികാണിച്ചു. തുടര്‍ന്ന് ഭക്തര്‍ക്ക് കണികാണാനുള്ള സൗകര്യം ഒരുക്കി. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്കി. പുലര്‍ച്ചെ 7 മുതല്‍ നെയ്യഭിഷേകം ആരംഭിച്ചു. തുടര്‍ന്ന് കളഭാഭിഷേകത്തിനും മേടമാസ പൂജയോട് അനുബന്ധിച്ചുള്ള ഉച്ചപ്പൂജക്കുശേഷം നട അടച്ചു. വൈകിട്ട് 6.30ന് ദീപാരാധന, പടിപൂജ എന്നിവക്ക് ശേഷം രാത്രി 11ന് ഹരിവരാസനത്തോടെ തിരുനട അടച്ചു. മേടമാസ പൂജകള്‍ക്ക് സമാപനം കുറിച്ച് 19ന് രാത്രി 10ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. ഇടവമാസ പൂജകള്‍ക്കായി മെയ് 14ന് വൈകുന്നേരം 5ന് ആണ് നട തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: