അവിശ്വാസികള്‍ അധികാരത്തിലെത്തിയാല്‍ അവര്‍ ആദ്യം തകര്‍ക്കുക വിശ്വാസത്തേയും ആചാരങ്ങളെയും ആയിരിക്കും എന്നതിന്റെ നേര്‍സാക്ഷ്യമാണ് ശബരിമലയും മണ്ഡലകാലവും. ഓരോ ഭക്തനും നെഞ്ചുതകര്‍ന്ന് ശരണം വിളിച്ചുകൊണ്ടാണ് മണ്ഡലകാലത്ത് മലകയറി അയ്യപ്പസന്നിധിയിലെത്തിയത്. നിലയ്ക്കലും സന്നിധാനത്തും മാത്രമല്ല ഓരോ വീട്ടിലും കയറി ഇറങ്ങി അയ്യപ്പഭക്തരെ പോലീസ് വേട്ടയാടി. നിലയ്ക്കലിലും പമ്പയിലും തോന്നിയിടത്തെല്ലാം ഇരുമുടിക്കെട്ട് അഴിച്ച് പരിശോധിച്ചു. മാളികപ്പുറങ്ങളും കന്നി അയ്യപ്പന്മാരും പോലീസ് പരിശോധനയ്ക്ക് ഇരയായി.
മലകയറി വരുന്ന ഭക്തന് നിരോധനാജ്ഞയുടെ പേരില്‍ കിടക്കാനിടം നല്‍കാതെ, നില്‍ക്കാനോ ഇരിക്കാനോ അനുവദിക്കാതെ അവനെ മാലിന്യ കൂമ്പാരത്തിലും കക്കൂസ് മാലിന്യത്തിലും പന്നിക്കൂട്ടത്തിനിടയിലേക്കും തള്ളി. പരിപാവനമായ ഇരുമുടിക്കെട്ട് മാലിന്യകൂമ്പാരത്തിലിരുന്ന് അഴിച്ച് പൂജാദ്രവ്യങ്ങള്‍ വേര്‍തിരിക്കുന്ന നെഞ്ചുപിളര്‍ക്കുന്ന കാഴ്ചയായിരുന്നു അയ്യപ്പസന്നിധിയില്‍ കണ്ടത്. ശരണം വിളിച്ചവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. നാമംജപിച്ചവരെ തുറങ്കിലടച്ചു. അവിശ്വാസികളായ മാവോയിസ്റ്റ് ബന്ധമുള്ള ബിന്ദുവിനെയും കനകദുര്‍ഗയെയും വെളുപ്പാംകാലത്ത് ഒളിപ്പിച്ച് സര്‍വസുരക്ഷയും നല്കി സന്നിധാനത്ത് എത്തിച്ചു. ശബരിമലയിലെ മണ്ഡലകാലത്ത് അയ്യപ്പഭക്തരോട് കാട്ടിയ ക്രൂരത ഒരുകനലായി ഇന്നും മനസ്സില്‍ എരിയുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയിരുന്നു. ശബരിമലയില്‍ തിരുപ്പതി മോഡല്‍ സംവിധാനം വേണമെന്നായിരുന്നു പിണറായി വിജയന് അധികാരത്തിലെത്തി ആദ്യം പറഞ്ഞത്. എല്ലാ ദിവസവും നടതുറന്ന് ടൂറിസ്റ്റ് കേന്ദ്രമാക്കണം. എല്ലാവരേയും തുല്യരായി കണക്കാക്കുന്ന അയ്യന്റെ മുന്നില്‍ പണംവാങ്ങി ടിക്കറ്റ് നല്കി ശ്രീകോവിലിന് മുന്നില്‍ നിന്നുള്ള ദര്‍ശനത്തിന് വരെ പദ്ധതി ഇട്ടു ഇടത് സര്‍ക്കാര്‍. മാത്രമല്ല മുഴുവന്‍ ദിവസം തുറന്നാല്‍ കോടികളുടെ അഴിമതിക്ക് വാതില്‍തുറക്കുന്ന പത്തനംതിട്ട വിമാനത്താവള പദ്ധതിയും നടപ്പിലാകും. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് സ്ത്രീ പ്രവേശനമാകാം എന്ന സുപ്രീംകോടതി പരാമര്‍ശം വരുന്നത്. വിമാനത്താവളത്തിന്റെ കോടികള്‍ കൈകളിലേക്ക് എത്താനുള്ള പദ്ധതിക്ക് അപ്പോള്‍ മുതല്‍ പുതുജീവന്‍ നല്കി ഇടത് സര്‍ക്കാര്‍. ആ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഗൂഢതന്ത്രത്തിന്റെ പരിണിത ഫലമാണ് തുലാമാസ പൂജയക്ക് നിലയ്ക്കലും ചിത്തിര ആട്ട വിശേഷത്തിനും മണ്ഡലകാലത്തും മകരവിളക്കിനുമൊക്കെ ശബരിമലയില്‍ ഓരോ ഭക്തനും അനുഭവിച്ചത്.
ചിത്തിര ആട്ട വിശേഷത്തിലെ കുതന്ത്രങ്ങള്‍
തുലാമാസ പൂജകള്‍ക്ക് നിലയ്ക്കലില്‍ പോലീസ് മനഃപൂര്‍വം വരുത്തിവച്ച അക്രമത്തിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നടതുറക്കുന്നത്. പത്തനംതിട്ട ജില്ല മുഴുവന്‍ കാശ്മീരിലെ അതിര്‍ത്തി പ്രദേശം പോലെ പോലീസ് കാവല്‍. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരെയും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെയും കണ്ണില്‍കണ്ടാല്‍ അറസ്റ്റ് ചെയ്യാനും ആക്രമിക്കാനുമായിരുന്നു പിണറായിയുടെ നിര്‍ദേശം. പാക്കിസ്ഥാന് അതിര്‍ത്തിയില്‍ അകപ്പെട്ട ഭാരത സൈനികന്റെ അവസ്ഥയിലായിരുന്നു ഓരോ ഭക്തനും. മാധ്യമങ്ങള്‍ക്ക് പോലും വിലക്ക് ഏര്‍പ്പെടുത്തി. നവംബര്‍ നാലിന് സന്നിധാനത്ത് ലൈവിനുള്ള സാമഗ്രികളുമായി എത്തിയ ചാനലുകാരെ നിര്‍ബന്ധിച്ച് പുറത്താക്കി. അഞ്ചാംതീയതി രാവിലെ 10ന് ശേഷമാണ് മാധ്യമങ്ങളെ പോലും പമ്പയിലേക്കും പമ്പയില്‍ നിന്നും സന്നിധാനത്തേക്കും കടത്തിവിട്ടത്. പമ്പയില്‍ കര്‍ശന പരിശോധനയക്ക് മാധ്യമ പ്രവര്‍ത്തകരും വിധേയരായി.
തുലാമാസ പൂജയക്ക് നടന്ന ഭക്തജന പ്രതിഷേധനത്തെ അക്രമമായി ചിത്രീകരിച്ചവരും കാവിഭീകരത അവസാനിപ്പിക്കണമെന്ന് ഉദ്ഘോഷിച്ച് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി വായമൂടിക്കെട്ടിയവരുമെല്ലാം പിണറായി പോലീസിന് മുന്നില്‍ തുണിയഴിച്ചുള്ള പരിശോധനക്കായി തലകുമ്പിട്ട് നിന്നു. അവിടെ നിന്ന് സന്നിധാനത്ത് എത്തുമ്പോള്‍ കാണുന്നത് അതിര്‍ത്തിയിലെ യുദ്ധകേന്ദ്രത്തിലെത്തിയ അവസ്ഥയായിരുന്നു. തോക്കും ബാരിക്കേഡും ഷീല്‍ഡും ലാത്തിയുമായി പിണറായി പോലീസ് ശബരില കയ്യടക്കി. അമ്പത് വയസ്സുകഴിഞ്ഞ വനിതാ ഉദ്യോഗസ്ഥരെ സന്നിധാനത്തും തിരുമുറ്റത്തും നിര്‍ത്തി. നൂറ്റാണ്ടുകളായി ലക്ഷണക്കണക്കിന് അമ്മമാരും കുഞ്ഞുമാളികപ്പുറങ്ങളും എത്തുന്ന ശബരിമലയില്‍ അന്നുവരെ ഒരു വനിതാപോലീസും സേവനത്തിനുപോലും തിരിഞ്ഞുനോക്കിയിട്ടില്ല. ആ സ്ഥലത്തേക്കാണ് വനിതാ പോലീസുകാരെ എത്തിച്ച് ഭക്തരെ വെല്ലുവിളിച്ചത്.
ഞങ്ങടെ നേതാവ് അയ്യപ്പന്
നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കിയതോടെ കെഎസ്ആര്‍ടിസി മാത്രമായി പമ്പയിലേക്കുള്ള മാര്‍ഗം. ഉച്ചയ്ക്ക് 12 മണി കഴിഞ്ഞിട്ടും അയ്യപ്പഭക്തരെ നിലയ്ക്കലില്‍ നിന്ന് കടത്തി വിടാന്‍ പോലീസ് തയ്യാറായില്ല. കുടിവെള്ളമോ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സംവിധാനാമോ നല്‍കാതെ രാവിലെ മുതല്‍ ഭക്തരെ തടഞ്ഞുവച്ചു. തിരിച്ചറിയല്‍ രേഖകള്‍ വരെ പരിശോധിച്ചും പോലീസ് തയ്യാറാക്കിയ ആല്‍ബത്തിലെ ചിത്രങ്ങളില്‍ ഉള്ളവരല്ലെന്ന് ഉറപ്പാക്കിയുമാണ് നിലയ്ക്കലില്‍ പോലും ഭക്തരെ നില്ക്കാന് അനുവദിച്ചത്. സംശയം തോന്നിയവരെയെല്ലാം ഇരുമുടിക്കെട്ടോടെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി. ബസ് കടത്തിവിടാന്‍ വൈകിയതോടെ അയ്യപ്പഭക്തര്‍ നാമജപവുമായി കാല്‍നടയായി പമ്പയിലേക്ക് തിരിച്ചു.
ഇതോടെ പോലീസ് ഭക്തര്‍ക്ക് നേരെ നീങ്ങി. നിങ്ങളുടെ നേതാവാരാടാ എന്ന് ചോദിച്ചുകൊണ്ടാണ് എസ്പി മഞ്ജുനാഥ് ഭക്തര്‍ക്ക് നേരെ ചാടിവീണത്. അയ്യപ്പനാണ് ഞങ്ങളുടെ നേതാവെന്ന ഉറച്ച വാക്കുകളെയും ശരണം വിളികളെയും തടുക്കാന്‍ മഞ്ജുനാഥിന് ആയില്ല. ഇതോടെ വന്‍പോലീസ് സംഘം എത്തി ഭക്തരെ തടഞ്ഞു. അസഭ്യവര്‍ഷം നടത്തി. നൂറുകണക്കിന് അയ്യപ്പന്മാരും മാളികപ്പുറങ്ങളും ഇരുമുടിക്കെട്ടുമായി പൊരിവെയിലത്ത് റോഡിലിരുന്ന് ശരണം വിളിച്ചതോടെ പോലീസ് അസഭ്യവര്‍ഷം തുടങ്ങി. ഒടുവില്‍ ശരണമന്ത്രത്തിന്റെ ശക്തി കൂടിയതോടെ പോലീസിന് പിന്‍വാങ്ങേണ്ടിവന്നു. ബസ് വിട്ടുനല്‍കാത്തതിനാല്‍ കാല്‍നടയായി തന്നെ ഭക്തര്‍ പമ്പയിലെത്തി.
അവിടെ ഭക്തരെ സ്വീകരിച്ചത് തോക്കേന്തിയ നൂറുകണക്കിന് പോലീസുകാരാണ്. തീവ്രവാദികളോടെന്നപോലെയാണ് കുഞ്ഞുമാളികപ്പുറങ്ങളോടുപോലും പോലീസ് പെരുമാറിയത്. 22 കിലോമീറ്റര്‍ നടന്നുവന്നവരെ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം വിശ്രമിക്കാന്‍ പോലും അനുവദിച്ചില്ല. അയ്യന്റ മുന്നില്‍ സമര്‍പ്പിക്കേണ്ട പരിപാവനമായ ഇരുമുടിക്കെട്ട് തുറന്ന് പരിശോധിച്ചു. കുഞ്ഞുങ്ങള്‍ക്കുള്ള പാല്കുപ്പിയെപ്പോലും വെറുതെ വിട്ടില്ല പോലീസ്. തോള്സഞ്ചികളിലുള്ളത് വലിച്ച് പുറത്തിട്ടു. കനത്ത പരിശോധന കഴിഞ്ഞ് മലകയറാന്‍ ആരംഭിച്ചതോടെയാണ് പോലീസിന്റെ ക്രൂരത ആരംഭിച്ചത്.
അഞ്ചുപേര്‍ ഒരുമിച്ച് നടന്നാല്‍, ശരണം വിളിച്ചാല്‍ പോലീസ് പിടികൂടും. വിശ്രമകേന്ദ്രത്തില്‍ പോലും ഇരിക്കാന്‍ അനുവദിച്ചില്ല. തിരക്കില്ലാഞ്ഞിട്ടും ഭക്ഷണംപോലും കിട്ടാത്തിടത്ത് മണിക്കൂറുകള്‍ തടഞ്ഞുവച്ചു. കുടിവെള്ളം പോലും കിട്ടാതെയാണ് ഭക്തര്‍ സന്നിധാനത്ത് എത്തിയത്. വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് വീണാലുള്ള അവസ്ഥയായിരുന്നു സന്നിധാനത്ത്. വലിയ നടപ്പന്തലില്‍ വിശ്രമിക്കാന്‍ അനുവാദമില്ല. വിരിവയ്ക്കാന്‍ അനുവദിച്ചില്ല. തിരുമുറ്റത്തിന് താഴെ വാവരു സ്വാമി നടയ്ക്കുമുന്നില്‍ വാഗാ അതിര്‍ത്തിപോലെ തോക്കുമായി പോലീസും കമാന്‍ഡോകളും. മൂവായിരത്തോളം പോലീസുകാരാണ് സന്നിധാനത്ത് മാത്രം എത്തിയത്. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനെ നേരിടാന്‍ നില്ക്കുന്ന പോലെയാണ് പോലീസ് അയ്യപ്പഭക്തരെ കണ്ടത്. വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ മൊബൈല്‍ ജാമറുകള്‍ ഘടിപ്പിച്ചു. ലോഡ്ജുകളും കടകളും എല്ലാം പോലീസ് നിയന്ത്രണത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: