ന്യൂദല്‍ഹി: ബിജെപി വിടുന്ന അന്ന് താന്‍ രാഷ്ട്രീയവും ഉപേക്ഷിക്കുമെന്ന് യുപി പിലിഭിത്തിലെ ബിജെപി സ്ഥാനാര്‍ഥി വരുണ്‍ ഗാന്ധി. ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സര രംഗത്തിറങ്ങുമെന്നും വരുണ്‍ വ്യക്തമാക്കി.
പിലിഭിത്തും സുല്‍ത്താന്‍പൂരും എങ്ങനെ
രണ്ടു മണ്ഡലങ്ങളും ഒരു പോലെ തന്നെ ബിജെപിക്കൊപ്പം നില്ക്കും. അമ്മയാണ് സുല്‍ത്താന്‍പൂരില്‍. നേരത്തെ ആ മണ്ഡലം എന്റേതായിരുന്നു. ജനങ്ങളെ എനിക്ക് നല്ലവണ്ണം അറിയാം. ഞാന്‍ മത്സരിക്കുന്ന പിലിഭിത്തുമായി ഒന്‍പതാം വയസ്സു മുതല്‍ ബന്ധമുണ്ട്.
കോണ്‍ഗ്രസ്സില്‍ ചേരുമെന്ന പ്രചാരണം
പതിനഞ്ചാം വയസ്സിലാണ് ഞാന്‍ ബിജെപിയില്‍ ചേരുന്നത്. അന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ പറഞ്ഞത്, എന്നാണോ ബിജെപി ഉപേക്ഷിക്കുന്നത് അന്ന് ഞാന്‍ രാഷ്ട്രീയവും ഉപേക്ഷിക്കുമെന്നാണ്.
യുപി മുഖ്യമന്ത്രി പദം പ്രതീക്ഷിച്ചിരുന്നോ
ഒരിക്കലുമില്ല. ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ മികച്ച ദൗത്യം നിര്‍വഹിക്കാനുണ്ടെന്നാണ് പ്രതീക്ഷ. എന്താണ് ആ ദൗത്യമെന്നത് പാര്‍ട്ടിയുടെ നേതൃത്വമാണ് നിശ്ചയിക്കേണ്ടത്.
എസ്പി-ബിഎസ്പി സഖ്യം ഭീഷണിയാണോ
ഒരിക്കലുമല്ല. എണ്പതു ശതമാനം ജനങ്ങളും വോട്ട് ചെയ്യുന്നത് പ്രതീക്ഷകളുടെ രാഷ്ട്രീയത്തിനാണ്. ഒരു ഗ്രാമത്തില്‍ ചെന്നാല്‍ അവിടെയുള്ളവര്‍ പറയുന്നത് മോദിജി ചെയ്തുനല്കിയ കാര്യങ്ങളെപ്പറ്റിയാണ്. എസ്പി-ബിഎസ്പി സഖ്യം എന്നത് ജാതി സമവാക്യങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടമാണ്. പിലിഭിത്തിലടക്കം അവര്‍ക്കൊന്നും ചെയ്യാനാവില്ല.
ബിജെപിയുടെ പ്രകടനം എങ്ങനെയാണ്
ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നുറപ്പാണ്. ബംഗാള്‍, ഒഡീഷ, തമിഴ്നാട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിക്കും. യുവജനങ്ങള്‍ മോദിക്കും ബിജെപിക്കുമൊപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: