പനജി: അന്തരിച്ച ഗോവ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന മനോഹര്‍ പരീക്കര്‍, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് എതിരെ മതവെറി പ്രസംഗവുമായി ഗോവയിലെ വികാരി. റെയ്യയിലെ ഔവര്‍ ലേഡി ഓഫ് സ്നോസ് പള്ളിയിലെ വികാരി ഫാ. കോണ്‍സിക്കാവോ ഡിസില്‍വയാണ് ഞായറാഴ്ച പള്ളിയിലെ പ്രസംഗത്തില്‍ മതവെറി കുത്തി നിറച്ചത്.
പരീക്കര്‍ അര്‍ബുദം ബാധിച്ച് മരിച്ചത് ദൈവത്തിന്റെ കോപം മൂലമാണെന്നാരോപിച്ച വികാരി അമിത് ഷാ പിശാചാണെന്നും പ്രസംഗത്തില്‍ തട്ടിവിട്ടു. അതിനാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ വികാരി ആഹ്വാനം ചെയ്യുകയും ചെയ്തു.
സംഭവം ആളിക്കത്തുകയും പാര്‍ട്ടികളും സഭാവിശ്വാസികളും ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തതോടെ കത്തോലിക്കാ സഭ മാപ്പു പറഞ്ഞു. ഫാ. ഡിസല്‍വയുടെ ഇത്തരം പരാമര്‍ശങ്ങളില്‍ സഭ നിര്‍വ്യാജം ഖേദിക്കുന്നു. പ്രസംഗത്തെ അപലപിക്കുന്നു. ഇതുമൂലം ഉണ്ടായ വേദനയിലും വികാരം വ്രണപ്പെട്ടതിലും ഞങ്ങള്‍ക്ക് ആത്മാര്‍ഥമായ ഖേദമുണ്ട്. ഇടവക മാധ്യമകേന്ദ്രത്തിന്റെ ഡയറക്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു. വികാരിയുടെ നടപടിയെ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (ബിസിസിഐ)യും അപലപിച്ചു. സഭയ്ക്ക് ദേശീയ തലത്തിലും ഗോവയിലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അനുഭാവമില്ല. നല്ല രാജ്യത്തിന് വോട്ടു ചെയ്യണമെന്നു മാത്രമേ വിശ്വാസികളോട് പറയാറുള്ളൂ. പള്ളിയും അമ്പലവും മസ്ജിദും വോട്ടു പിടിക്കാനുള്ള ഇടമല്ല. സിബിസിഐ ബിഷപ്പ് തിയഡോര്‍ മസ്കരാനസ് പറഞ്ഞു.
വികാരിയുടെ നടപടി ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
ഫാ. കോണ്‍സിക്കാവോ ഡിസില്‍വ മുന്‍പും ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പരസ്യമായി പ്രസ്താവന നടത്തിയിരുന്നു. തലൈഗാവ് വികാരിയായിരുന്ന അന്ന് വിശ്വാസികള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: