ബെംഗളൂരു: ഹോട്ടല്‍ മുറിയില്‍ വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാവ് ഉള്‍പ്പെടെ 18 പേരെ പോലീസ് പിടികൂടി.
ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ ചിക്ക്പേട്ട് പ്രഭാത് കോംപ്ലക്സിന്റെ മൂന്നാംനിലയിലെ 507-ാം നമ്പര്‍ മുറിയില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഇബ്രാഹിം ഖലീലുള്ള ഉള്‍പ്പെടെ 18 പേരെ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥരും പോലീസും പിടികൂടിയത്. വനിതകളും സംഘത്തിലുണ്ടായിരുന്നു.
ഇവരില്‍ നിന്ന് 10 ലാപ്ടോപ്പ്, അഞ്ച് കമ്പ്യൂട്ടര്‍, കാമറ, ചാര്‍ജറുകള്‍, ഐഡികാര്‍ഡ് ഉപയോഗത്തിനുള്ള മറ്റ് ഉപകരണങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിസ്വാന് അര്‍ഷാദിനു വേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിക്കുകയായിരുന്നു സംഘമെന്ന് ബിജെപി ആരോപിച്ചു.
എന്നാല്‍ വോട്ടര്‍മാര്‍ക്കുള്ള സ്ലിപ്പുകളാണ് പിച്ചെടുത്തതെന്ന് ബിബിഎംപി കമ്മീഷണര്‍ മഞ്ചുനാഥ് പ്രസാദ് പറഞ്ഞു. എന്നാല്‍ സ്ലിപ്പുകള്‍ തയ്യാറാക്കാന്‍ ലാപ്ടോപ്പും കാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും എന്തിനെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ചില ഉദ്യോഗസ്ഥര്‍ സഖ്യസര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് നേരത്തെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നു. ആ പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് മഞ്ചുനാഥ് പ്രസാദ്.
വിശദഅന്വേഷണം തേടി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നിര്‍മിച്ചതിനു പിന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിസ്വാന് അര്‍ഷാദാണെന്നും അന്വേഷണം പൂര്‍ത്തിയാകും വരെ മത്സരത്തില്‍ നിന്ന് വിലക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: