ന്യൂദല്‍ഹി: മോസ്ക്കുകളിലും മസ്ജിദുകളിലും സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം തേടി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. സ്ത്രീകളെ മസ്ജിദുകളില്‍ വിലക്കുന്നത് നിയമവിരുദ്ധവും ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ദമ്പതികള്‍ നല്കിയ ഹര്‍ജിയിലാണ് കേന്ദ്രത്തിനും വഖഫ് ബോര്‍ഡിനും മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനും വിശദീകരണം തേടി േനാട്ടീസ് അയച്ചിരിക്കുന്നത്.
ശബരിമല കേസിന്റെ വിധിയുള്ളതിനാല്‍ മാത്രമാണ് കോടതി നിങ്ങളുടെ ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി. പൂനെയിലെ ബോപ്പോഡിയിലെ മസ്ജിദില്‍ പ്രാര്‍ഥിക്കാന്‍ അനുവാദം തേടി കത്തയച്ചിരുന്നുവെന്നും എന്നാല്‍ അത് തള്ളുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദമ്പതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സ്ത്രീകള്‍ക്ക് മസ്ജിദുകളില്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്, മൗലികാവകാശങ്ങളുടെ ലംഘനമാണ്, വ്യക്തിയെന്ന നിലയ്ക്ക് സ്ത്രീകള്‍ക്കുള്ള അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്നതാണ്. ഹര്‍ജിക്കാര്‍ വാദിക്കുന്നു. സ്ത്രീകളെയും പുരുഷന്മാരെയും ഖുറാന് വേറിട്ട് കാണുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ചില മസ്ജിദുകളില്‍ പ്രവേശനം ഉണ്ട്. എന്നാല്‍ അവിടങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് പ്രത്യേക കവാടങ്ങളുണ്ട്, പ്രത്യേക ഭാഗം കെട്ടിത്തിരിച്ചിട്ടുമുണ്ട്, ഹര്‍ജിക്കാന്‍ പറയുന്നു. മക്കയില്‍ എല്ലാവര്ക്കും ആരാധന സ്വാതന്ത്ര്യം ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. കോടതി ഉത്തരവ് ഉണ്ടായിട്ടും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയിട്ടില്ലെന്നും അവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: