ആറ്റിങ്ങൽ: ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പര്യടനത്തിനെതിരെ അക്രമത്തിന് നേതൃത്വം നൽകിയ സിപിഎം പ്രാദേശിക നേതാവ് സജീബ് ഹാഷിം ഗൾഫിൽ പിടികിട്ടാപ്പുള്ളി. ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു വർഷത്തെ തടവിനും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ അബുദാബി കോടതി ഹാഷിമിനെതിരെ വിധിച്ചിരുന്നു. അബുദാബിയിൽ നിന്നും മുങ്ങിയ ഇയാൾക്കെതിരെ യുഎഇ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ഗൾഫിൽ നിന്നും മുങ്ങി നാട്ടിലെത്തിയ ഹാഷിം പള്ളിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി നിയമിതനായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിശ്വസ്തനെന്ന നിലയിൽ പാർട്ടിയിലെ വളർച്ച പെട്ടെന്നായിരുന്നു. പള്ളിയ്ക്കൽ കോ-ഓപ്പറേറ്റിവ് ബാങ്കിൽ ഡയറക്ടറുമായി. എസ്ഡിപിഐയുമായി അടുത്ത ബന്ധം പുലർത്തുന്ന ഹാഷിമിന്റെ വളർച്ചയിൽ സിപിഎമ്മിനുള്ളിൽ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. പ്രവർത്തന പാരമ്പര്യമുള്ള പലരെയും ഒഴിവാക്കി ഇദ്ദേഹത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കിയതിനെതിരെ പാർട്ടി വേദികളിൽ ചർച്ച ചെയ്യുകയുണ്ടായി. എതിർ ശബ്ദങ്ങളെ ഗുണ്ടായിസം ഉപയോഗിച്ച് നേരിടുന്ന രീതിയായിരുന്നു.
ശോഭാ സുരേന്ദ്രന്റെ പര്യടനത്തിന് നേരെയും അതേ ഗുണ്ടായിസമാണ് നടത്തിയത്. പള്ളിക്കൽ ജംഗ്ഷനിൽ ശോഭാസുരേന്ദ്രനെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സജീബ് ഹാഷിമിന്റെ നേതൃത്വത്തിൽ സിപിഎം ഗുണ്ടകൾ വാഹനം തടയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ബിജെപി സംസ്ഥാന സമിതി അംഗം ആലങ്കോട് ദാനശീലനെ തള്ളിതാഴെയിട്ടു. പോലീസ് എത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: