തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഎം പരാതി നല്കി. പ്രധാനമന്ത്രിയുടെ ശബരിമല പരാമര്‍ശത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.
എല്‍ഡിഎഫ് മണ്ഡലം കമ്മറ്റികള്‍ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ തേനിയിലെയും ബംഗളൂരുവിലെയും പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ അയ്യപ്പന്റെ പേര് പോലും മിണ്ടാന്‍ വയ്യാത്ത അവസ്ഥയാണെന്ന് കര്‍ണാടകയിലെ പ്രചരണത്തിനിടെ നരേന്ദ്രമോദി പറഞ്ഞിരുന്നു. ശബരിമലയുടെ പേര് പറയുന്നവരെ ജയിലിലിടുകയാണ്. ബിജെപിയുടെ ഒരു സ്ഥാനാര്‍ത്ഥിക്ക് ശബരിമലയുടെ പേരില്‍ സമരം ചെയ്തതിന് ജയിലില്‍ കിടക്കേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്നിടത്താണ് ഈ അവസ്ഥയെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.
ഇടതുവലതുമുന്നണികൾ ചേർന്ന് വിശ്വാസങ്ങളെ തകർക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള അപകടകരമായ നീക്കമാണ് നടക്കുന്നത്. ബിജെപി അധികാരത്തിലുള്ളിടത്തോളം ഇത് നടക്കില്ലെന്നും മോദി പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങളില്‍ ഊന്നിക്കൊണ്ടാണ് സിപിഎമ്മിന്റെ പരാതി കെരഞ്ഞെടുപ്പ് കമ്മീഷനില്‍ പോയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: