ന്യൂദൽഹി: ഇന്ത്യയില്‍ വീണ്ടും മോദി അധികാരത്തില്‍ വരണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവനയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് ഗൂഢാലോചനയുണ്ടോയെന്നു സംശയിക്കുന്നതായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. മോദിയെ പുറത്താക്കാന്‍ പാക്കിസ്ഥാനിൽ നിന്നും സഹായം തേടാറുള്ളത് കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്നും ഈ പ്രസ്താവനയ്ക്കു പിന്നിലും അവര്‍ തന്നെയാണോയെന്നു സംശയിക്കണമെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
എങ്ങനെയാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നതെന്ന് എനിക്കറിയില്ല. കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും മോദിയെ പുറത്താക്കാന്‍ സഹായം തേടി പാക്കിസ്ഥാനില്‍ പോയിട്ടുണ്ട്. ഇതും അത്തരമൊരു നീക്കത്തിന്റെ ഭാഗമാണോയെന്നു സംശയമുണ്ട് – എഎന്ഐയുമായൂുള്ള അഭിമുഖത്തില്‍ നിര്‍മല സീതാരാമന് പറഞ്ഞു.
ഏപ്രില്‍ 16നും 20നും ഇടയില്‍ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന പാക് വിദേശമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയുടെ പ്രസ്താവനയോട് നിര്‍മലയുടെ പ്രതികരണം ഇങ്ങനെ: ഈ തീയതിയെല്ലാം അദ്ദേഹത്തിന് എവിടെനിന്നാണാവോ കിട്ടുന്നത്. എന്തായാലും ദൈവം രക്ഷിക്കട്ടെ. ദൈവത്തിനറിയാം ഇന്ത്യയില്‍നിന്ന് ആരാണ് അദ്ദേഹത്തിന് വിവരങ്ങള്‍ നല്‍കുന്നതെന്ന്.
സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് ജയപ്രദയ്ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന് പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ക്ക് നിർമ്മല സീതാരാമൻ മുന്നറിയിപ്പും നൽകി. സ്ത്രീകളെ കുറിച്ച് അഭിപ്രായം പറയുന്നതിന് മുന്നോടിയായി എന്താണ് പറയാന്‍ പോകുന്നതെന്നതിനെ കുറിച്ചുള്ള ധാരണ നേതാക്കള്‍ക്ക് ഉണ്ടാകണമെന്ന് അവർ പറഞ്ഞു. സ്ത്രീയെ ആക്രമിക്കുകയെന്നത് എളുപ്പമുള്ള കാര്യമാണ്. പക്ഷേ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കില്ല അത്. വ്യക്തിപരമായ കാര്യങ്ങളും ലിംഗഭേദങ്ങളുമാകും പലപ്പോഴും സ്ത്രീകളെ ആക്രമിക്കുന്നതിന് ഉപയോഗിക്കുന്നത്. പലരും ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെയാണ് സ്ത്രീകള്‍ക്കെതിരെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്നതെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ സംസാരിക്കുമ്പോള്‍ വാക്കുകളും പ്രയോഗങ്ങളും സൂക്ഷിച്ചും ചിന്തിച്ചും ഉപയോഗിക്കണമെന്നും പൊതു വേദികളില്‍ എങ്ങനെയാണ് പ്രസംഗിക്കേണ്ടതെന്ന് നമ്മള് പഠിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് രാഷ്ട്രീയത്തില്‍. അടുത്ത തലമുറയ്ക്ക് വേണ്ടി ആ പൈതൃകം നമ്മള് കരുതിവെക്കണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: