ന്യൂദല്‍ഹി: തന്നോട് അപമര്യാദയായി പെരുമാറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സസ്പെന്ഷന് റദ്ദാക്കി തിരിച്ചെടുത്ത പാര്‍ട്ടി നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി. ട്വീറ്ററിലൂടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നടപടിയെ പ്രിയങ്ക വിമര്‍ശിച്ചിരിക്കുന്നത്.
പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുന്നവരെ പോലും വിഡ്ഢികളായിട്ടാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ചോരയും നീരും കൊടുത്ത് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഇത്തരത്തില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും പ്രിയങ്ക തുറന്നടിച്ചു.
പാര്‍ട്ടിക്ക് വേണ്ടി വിമര്‍ശനങ്ങളും പഴിയും ഏറ്റുവാങ്ങേണ്ടി വന്നു. എന്നിട്ടും തന്നെ ഭീഷണിപ്പെടുത്തിയവരോട് പരുഷമായ ഒരു വാക്ക് പോലും പാര്‍ട്ടി പറഞ്ഞില്ലെന്നത് നിര്‍ഭാഗ്യകരമായി പോയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ മധുരയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രിയങ്കയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നത്. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഇടപെടലാണ് പ്രവര്‍ത്തകരുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: