പത്തനംതിട്ട: ശബരിമലയെ സിപിഎം ഭയക്കുന്നതുകൊണ്ടാണ് ശബരിമല കര്‍മസമിതിയുടെ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നതെന്ന് ശബരിമല ആക്ഷന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റും മുന്‍ ഡിജിപിയുമായ ടി.പി. സെന്‍കുമാര്‍.
കര്‍മസമിതിയുടെ ബോര്‍ഡുകള്‍ ചട്ട ലംഘനമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകന്തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കണം. അല്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയില്‍ ഭക്തര്‍ നേരിട്ട പീഡനങ്ങള്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കുക തന്നെ ചെയ്യും. ബാങ്ക്വിളി കേള്‍ക്കുമ്പോള്‍ പ്രസംഗം നിര്‍ത്തുന്ന പിണറായി വിജയന് ക്ഷേത്രത്തിലെ നാമജപം കേള്‍ക്കുമ്പോള്‍ അസ്വസ്ഥനാകുന്നു. ഇതേത്തുടര്‍ന്നാണ് കാട്ടാക്കടയില്‍ സിപിഎം പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന്റെ ഫ്യൂസ് ഊരിയത്. ഒരു വിഭാഗത്തോട് മാത്രമാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുന്നത്.
കേരളത്തിലെ പ്രീണന രാഷ്ട്രീയത്തിന് ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ അവസാനമാകും. സംസ്ഥാനത്തെ അവസാന സിപിഎം മുഖ്യമന്ത്രിയാണ് പിണറായി വിജയന്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വായിച്ചുപോലും നോക്കാതെയാണ് ഇടത് സര്‍ക്കാര്‍ അത് നടപ്പാക്കിയത്.
സുരേന്ദ്രന്റെ നേതൃത്വത്തില്‍ ശബരിമലയെ കാക്കാന്‍ പത്തനംതിട്ട മണ്ഡലത്തില്‍ ലക്ഷക്കണക്കിന് ചൗക്കീദാര്‍മാര്‍ ഉണ്ട്. ശബരിമലയില്‍ സുപ്രീംകോടതി വിധിയുടെ പേരില്‍ സര്‍ക്കാര്‍ ധാര്‍ഷ്ട്യം കാണിച്ചപ്പോള്‍ ഭക്തരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ ആളാണ് സുരേന്ദ്രന്. അത് ജനങ്ങള്‍ക്ക് അറിയാം.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് ഈ തെരഞ്ഞടുപ്പ്. വോട്ടിങ് പാറ്റേണില്‍ മാറ്റമുള്ളതിനാല്‍ മുന്‍വിധികള്‍ ശരിയല്ല. പത്തനംതിട്ടയില്‍ വലിയ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: