ലഖ്നൗ: തെരഞ്ഞടുപ്പു കമ്മീഷന്റെ വിലക്കിന്റെ രണ്ടാം ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നു കണ്ടെത്തിയാണ് യോഗിക്ക് തെരഞ്ഞെടുപ്പു കമ്മീഷന് 72 മണിക്കൂര്‍ പ്രചരണ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വിലക്കിനു ശേഷമുള്ള യോഗിയുടെ ഓരോ നീക്കങ്ങളും കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കുന്നതായിരുന്നു.
രാവിലെ തന്റെ ഓഫീസില്‍ നിന്ന് അയോധ്യയിലേക്കു പുറപ്പെടും മുമ്പ് യോഗി ഒരു മുസ്ലീം സ്ത്രീയുമായി കൂടിക്കാഴ്ച നടത്തി. മുത്തലാഖിന്റെ ഇരയാണ് താനെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചാണ് ഈ സ്ത്രീ യോഗിയെ കാണാന്‍ എത്തിയത്.
ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും ചേര്‍ന്ന് മര്‍ദിച്ച് വീട്ടില്‍ നിന്നു പുറത്താക്കിയെന്ന് മക്കളോടൊപ്പമെത്തിയ ആ സ്ത്രീ വിവരിച്ചു. കര്‍ശന നടപടി ഉറപ്പു നല്‍കിയാണ് യോഗി ആ സ്ത്രീയെ മടക്കിയ അയച്ചത്. തന്നെ കാണാന്‍ എത്തിയ ഭിന്നശേഷിയുള്ള ഏതാനും പെണ്‍കുട്ടികളുടെ ആവശ്യങ്ങള്‍ കൂടി പരിഹരിച്ചതിനു ശേഷമാണ് യോഗി അയോധ്യയിലേക്കു പോയത്.
അയോധ്യയില്‍ ഒരു ദളിത് കുടുംബത്തിന്റെ വീട്ടിലായിരുന്നു യോഗിയുടെ ഉച്ചഭക്ഷണം. രാം ജന്മഭൂമി ന്യാസ് ട്രസ്റ്റ് മഹന്ത് നൃത്യ ഗോപാല്‍ ദാസ് അടക്കമുള്ളവരുമായി അയോധ്യയില്‍ യോഗി ചര്‍ച്ച നടത്തി. ഗോരഖ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി രവി കിഷനുമായും ചര്‍ച്ച നടത്തി. വിലക്കു നിലവില്‍ വന്ന ചൊവ്വാഴ്ച ലഖ്നൗവിലെ ഹനുമാന് ക്ഷേത്രത്തിലാണ് യോഗി ദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: