എഴുപതാം ദശകം: (സുദര്‍ശനമോക്ഷവും ശംഖചൂഡാസുരവധവും) ഒരിക്കല്‍ അംബികാവനത്തില്‍ വച്ച് നന്ദഗോപരെ ഒരു പെരുമ്പാമ്പ് വിഴുങ്ങി. അതിനെ അങ്ങ് കാല്‍കൊണ്ടു സ്പര്‍ശിച്ചപ്പോല്‍ അത് സുന്ദര്‍ശനന്‍ എന്നു പേരായ വിദ്യാധരനായിത്തീര്‍ന്നു. അംഗിരസ് മഹര്‍ഷിമാരെ വിരൂപന്മാരെന്ന് പറഞ്ഞ് അവഹേളിച്ചതിന് ശാപം ലഭിച്ച് ഈ പെരുമ്പാമ്പിന്റെ രൂപത്തില്‍ നിന്ന അവനെ മോചിപ്പിച്ചു.
ഗോപികമാരെ തട്ടിക്കൊണ്ടുപോയ ശംഖചൂഡനെ അങ്ങ് വധിച്ചു. കംസകിങ്കരനായ അരിഷ്ടന് എന്ന അസുരന് കാളയുടെ രൂപത്തില്‍ വന്നപ്പോള്‍, അസുരനായ അവനെ അങ്ങ് നിഷ്പ്രയാസം വധിച്ചു. എല്ലാവരും അങ്ങയുടെ ധീരതയെ സ്തുതിച്ചു. അങ്ങെന്റെ രോഗം മാറ്റിത്തരേണമേ ഗുരുവായൂരപ്പാ. (ഗോപബാലന്മാരും ഗോപികമാരും തമ്മിലുള്ള ബന്ധത്തിലൂടെ കളിചിരിയില്‍ ആസ്വദിക്കുമ്പോഴും ദുഷ്ടനിഗ്രഹവും ശിഷ്ടസംരക്ഷണവും കൃഷ്ണന് ചെയ്തുകൊണ്ടിരുന്നു.)
എഴുപത്തിയൊന്നാം ദശകം: (കേശിയുടെയും വ്യോമാസുരന്റെയും വധം) സിന്ധുദേശത്തിലെ കുതിരയുടെ രൂപത്തില്‍ വന്ന കംസന്റെ പ്രിയ സുഹൃത്തായ കേശി എന്ന ഗന്ധര്‍വ സ്വഭാവത്തോടു കൂടിയ അസുരനെ അങ്ങ് കാലുകള്‍ പിടിച്ചെറിഞ്ഞ് വധിച്ചു. കേശിവധത്തിലൂടെ അങ്ങ് കേശവനായിത്തീര്ന്നു. (ഗോപന്മാരെയും പശുക്കളെയും) കളിക്കൂട്ടുകാരോട് ചേര്‍ത്ത് കളിക്കുന്ന വേളയില്‍ അവരുടെ തന്നെ വേഷത്തില്‍ വന്ന വ്യോമന് എന്ന അസുരന് ഗുഹയിലടച്ചതറിഞ്ഞ് അങ്ങ് അവനെയും വധിച്ചു. ഇപ്രകാരം ദുഷ്ടന്മാരെ വധിക്കുകയും ശിഷ്ടന്മാരെ പരിരക്ഷിക്കുകയും ചെയ്യുന്ന ഗുരുവായൂരപ്പാ അടിയനേയും അവിടുന്നു രക്ഷിക്കേണമേ.
എഴുപത്തിരണ്ടാം ദശകം: (അക്രൂരദര്‍ശനം) കംസന്റെ ദാസനും എന്നാല്‍ അങ്ങയുടെ ഭക്തനുമായ അക്രൂരന് (അങ്ങ് നന്ദഗോപരുടെ വീട്ടിലുണ്ടെന്നറിഞ്ഞ്) കംസന് അങ്ങയുടെ വസതിയിലയച്ച് ധനുര്യാഗം എന്ന യാഗത്തില്‍ പങ്കെടുക്കണമെന്ന് ക്ഷണിക്കാന്‍ വന്നു. അങ്ങയുടെ മഹാമഹിമയെല്ലാം പൂര്‍ണമായും അറിയുന്നവനായ അക്രൂരന് അമ്പാടിയിലേക്കുള്ള യാത്രാമദ്ധ്യേ അങ്ങയെ മനസാ ധ്യാനിച്ച് പൂജിച്ച്, കീര്‍ത്തിച്ച്, അങ്ങു കളിച്ചു നടന്ന സ്ഥലങ്ങളില്‍ നമസ്കരിച്ച് എത്തിയ ഉടനെ, കുളികഴിഞ്ഞ് മഞ്ഞപ്പട്ടുടുത്ത അങ്ങ് ആലിംഗനം ചെയ്തവനെ സ്വീകരിച്ച് അതിഥി പൂജ നടത്തി. അങ്ങയുടെ വാസസ്ഥലത്ത് രാത്രി മുഴുവനും അങ്ങയെ ധ്യാനിച്ചുകൊണ്ടുതന്നെ ഭക്തശ്രേഷ്ഠ അക്രൂരന് ചെലവഴിച്ചു.
എഴുപത്തിമൂന്നാം ദശകം: (ശ്രീകൃഷ്ണന് മഥുരാപുരിയാത്ര) മഥുരാപുരിയിലേക്കു പോകാനൊരുങ്ങിയപ്പോള്‍ കൃഷ്ണ വിയോഗത്തില്‍ കരയുന്ന ഗോപികമാരെ പൂര്‍ണമനസ്സോടെ ആശ്വസിപ്പിച്ച്, താന്‍ മടങ്ങിവന്നു കൊള്ളാമെന്നവര്ക്കു വാക്കുകൊടുത്തു. യാത്രാവേളയില്‍ യമുനാ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന അക്രൂരന് പല രൂപത്തിലും ഭാവത്തിലുമുള്ള ദര്‍ശനം കൊടുത്ത് രോമാഞ്ചമുണ്ടാക്കി. അക്രൂരനോടൊപ്പം രഥത്തിലിരുന്ന ഗുരുവായൂരപ്പാ അടിയന്റെ രോഗം മാറ്റേണമേ.
എഴുപത്തിനാലാം ദശകം: (കംസന്റെ ധനുര്യാഗത്തിനായി മഥുരാപുരി പ്രവേശനം) മഥുരാപുരിയില്‍ പ്രവേശിച്ച അങ്ങയുടെ ശരീരസൗന്ദര്യവും ഘനഗംഭീരമായ അവതാരരൂപവും കാണാനെത്തിയവര്‍ ആനന്ദനിര്‍വൃതിയിലായി. അലക്കുകാരന് വസ്ത്രം തരാതെ പരിഹസിച്ച വേളയില്‍ അവനെ അങ്ങ് വധിച്ചു. നെയ്ത്തുകാരന് നല്കിയ പുതുവസ്ത്രം സ്വീകരിച്ചവനെയനുഗ്രഹിച്ചു. മാലയും പൂച്ചെണ്ടും നല്കി അങ്ങയെ പൂജിച്ചവര്ക്കാനന്ദം നല്കി. ത്രിവക്ര എന്ന കൂനുള്ള ഭക്തയുടെ കൂനകറ്റി. ആ വഴിയില്‍ നിന്നങ്ങയെ പൂജിച്ചവരുടെ കൂടെ ഞാനുണ്ടാകാതിരുന്നതിനാല് ദുഃഖിക്കുന്നു. വില്ലു സൂക്ഷിച്ചിരുന്ന മുറിയില്‍ കടന്ന് അനുവാദമില്ലാതെ തന്നെ അങ്ങ് വില്ലെടുത്ത് അതൊടിച്ചു. ആ കംസന്റെ ധനുര്യാഗത്തിലെ വില്ലൊടിച്ച ശബ്ദം അടുത്ത ദിവസത്തെ കംസവധത്തിന്റെ കേളികൊട്ടുപോലെ ദേവന്മാര്ക്കു തോന്നി.
കംസനും കാവല്‍ക്കാരും ഇതുകേട്ടു വിറച്ചു കരഞ്ഞു. നഗരത്തിലെ മനോഹരദൃശ്യങ്ങള്‍ കണ്ടുകൊണ്ട് സജ്ജനങ്ങളെ അനുഗ്രഹിച്ചും ദുര്‍ജ്ജനങ്ങള്‍ക്ക് ഭയമുണ്ടാക്കിയും രാത്രിയില്‍ നഗരോദ്യാനത്തില്‍ തിരിച്ചെത്തിയ ഗുരുവായൂരപ്പാ അടിയനെ അനുഗ്രഹിക്കേണമേ.എഴുപത്തിയഞ്ചാം ദശകം: (കംസവധം) മല്ലയുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുമ്പോള്‍ കുതിച്ചുവന്ന മദയാനയെ അങ്ങ് നിഗ്രഹിക്കുകയും ചെയ്തു. മല്ലവീരനായ ചാണൂരനെ നിഗ്രഹിച്ചു. ബലരാമന് മുഷ്ടികനെയും വധിച്ചു. അവശേഷിച്ച മല്ലന്മാര് ഓടിയൊളിച്ചു. പേടിച്ചരണ്ട കംസനെ നിഗ്രഹിക്കാനായി അങ്ങ് അടുക്കലെത്തി.
ഭയത്തോടെയാണെങ്കിലും നിരന്തരം അങ്ങയെ തന്നെ സ്മരിച്ചുകൊണ്ടിരുന്ന കംസന് സായുജ്യമടങ്ങി. പിന്നെ കംസന്റെ എട്ടു സഹോദരങ്ങളേയും വധിച്ചു. ദേവകിയെയും വസുദേവരെയും കാരാഗൃഹത്തില്‍ നിന്ന് മോചിപ്പിച്ചു. അവരെ വന്ദിച്ച് കംസപിതാവിനെയും മോചിപ്പിച്ച് സിംഹാസനത്തിലിരുത്തി. നീതിശാസ്ത്രം പഠിച്ച ഉദ്ധവരെ സുഹൃത്തായി സ്വീകരിച്ച് സന്തുഷ്ടനായ അങ്ങ് എന്റെ രോഗങ്ങളെയും അകറ്റേണമേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: