ബാഴ്സലോണ: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ മാന്ത്രിക പ്രകടനത്തില്‍ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍. മെസിയുടെ ബൂട്ടില്‍ നിന്ന് പിറന്ന രണ്ട് ഗോളുകളുടെ മികവില്‍ ബാഴ്സ് രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഒലെ ഗണ്ണറുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു.
രണ്ട് പാദങ്ങളിലുമായി ബാഴ്സ 4-0 ന് വിജയം നേടി. ആദ്യ പാദത്തില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.നാലു വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കടക്കുന്നത്.
അവസാന പന്ത്രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ സ്കോര്‍ ചെയ്യാന്‍ കഴിയാതെപോയ മെസി രണ്ടാം പാദത്തില്‍ യുണൈറ്റഡിനെതിരെ ബാഴ്സയ്ക്ക്് ഉജ്ജ്വല തുടക്കം സമ്മാനിച്ചു. പതിനാറാം മിനിറ്റില്‍ മെസി ഗോള്‍ നേടി. യുണൈറ്റഡിന്റെ പ്രതിരോധ തകര്‍ച്ച മുതലെടുത്താണ് ലക്ഷ്യം കണ്ടത്. ആഷ്ലി യങ്ങിന്റെ മിസ്പാസ് പിടിച്ചെടുത്ത മെസി ഇടങ്കാല് ഷോട്ടിലൂടെ പന്ത് വലയിലാക്കി.
നാലു മിനിറ്റുകള്‍ക്കുള്ളില്‍ മെസിയുടെ രണ്ടാം ഗോളും പിറന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധ തകര്‍ച്ചയാണ് രണ്ടാം ഗോളിനും വഴിയൊരുക്കിയത്. ബോക്സിന് പുറത്ത് നിന്നെടുത്ത ഷോട്ട് യുണൈറ്റഡ് ഗോളിയെ മറികടന്ന് വലയില്‍ കയറി.
രണ്ടാം പകുതിയില്‍ ഫിലിപ്പ് കുടിഞ്ഞോ ബാഴ്സയുടെ മൂന്നാം ഗോളും കുറിച്ചു. തുടര്‍ച്ചയായ മൂന്ന് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ തോറ്റു പുറത്തായ ബാഴ്സ തകര്‍പ്പന്‍ വിജയവുമായി സെമിഫൈനലിലേക്ക് കുതിച്ചുകയറി.2014-15 സീസണുശേഷം ഇതാദ്യമായാണ് ബാഴ്സ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലിലെത്തുന്നത്.
പോര്‍ട്ടോ- ലിവര്‍പൂള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയിയെയാണ് ബാഴ്സലോണ സെമിഫൈനലില്‍ നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: