മാധാ(മഹാരാഷ്ട്ര): പിന്നാക്ക വിഭാഗക്കാരനായതു കൊണ്ടാണ് കോണ്‍ഗ്രസ് തന്നെ നിരന്തരം അധിക്ഷേപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ മാധയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
നീരവ് മോദി, ലളിത് മോദി എന്നീ പേരുകള്‍ക്കൊപ്പം ചേര്‍ത്താണ് നരേന്ദ്ര മോദി എന്ന് രാഹുല്‍ പറയുന്നത്. മോദി എന്നു പേരുള്ളവരെല്ലാം കള്ളന്മാരാണെന്നു പറഞ്ഞ് ആ സമുദായത്തേയും കോണ്‍ഗ്രസ് അപമാനിക്കുകയാണ്, മോദി പറഞ്ഞു. പിന്നാക്ക സമുദായങ്ങളെ എങ്ങനെയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം കാണുന്നത് എന്നതിന് മികച്ച ഉദാഹരണമാണിത്.
ഞാന്‍ പിന്നാക്ക സമുദായത്തില്‍ ജനിച്ചവനായതുകൊണ്ടാണ് കോണ്‍ഗ്രസ് ഇങ്ങനെ അധിക്ഷേപിക്കുന്നത്. പിന്നാക്കക്കാരോടുള്ള അവരുടെ നിലപാട് ഇതോടെ വ്യക്തമായിരിക്കുന്നു, മോദി പറഞ്ഞു. മാധയിലെ സിറ്റിങ് എംപിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ വിജയ് സിങ് മൊഹിതെ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു. വിജയ് സിങ്ങിന്റെ മകന് രണ്‍ജിത് സിങ് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ശരദ് പവാറിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. എന്റെ വഴിക്കു നിങ്ങള്‍ വരേണ്ടതില്ല. ഒരു കുടുംബമാണ് നിങ്ങളുടെ മാതൃക. ആ കുടുംബത്തില്‍ നിന്നു പഠിക്കുകയും അവരെ പിന്തുടരുകയും ചെയ്യുക, മോദി പറഞ്ഞു. മത്സരരംഗത്തു നിന്ന് പവാര്‍ മാറി നില്‍ക്കുന്നതിനെക്കുറിച്ചും മോദി പരാമര്‍ശിച്ചു. പവാര്‍ ബുദ്ധിമാനാണ്. കാറ്റ് എങ്ങോട്ടാണെന്ന് അദ്ദേഹത്തിന് അറിയാം. തനിക്കോ തന്റെ കുടുംബത്തിനോ പ്രതികൂലമായി വരുന്ന ഒന്നിനേയും അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നില്ല. തോല്‍വി ഏറ്റുവാങ്ങാന്‍ അദ്ദേഹം മറ്റൊരു ബലിയാടിനെ നിയോഗിച്ചു.
മഹാസഖ്യം എന്നു പേരിട്ടു വിളിക്കുന്ന കൂട്ടായ്മ മോദിയെ പുറത്താക്കാനുള്ള അവിശുദ്ധ കൂട്ടുകെട്ട് മാത്രമാണ്. അവസരവാദ കൂട്ടായ്മയാണത്. ഛത്രപതി ശിവജിയുടെ നാടിന് ശക്തമായ സര്‍ക്കാരിന്റെ ആവശ്യകത മനസ്സിലാവും, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: