കൊച്ചി: വോട്ടെടുപ്പിന് അഞ്ചുദിവസം മാത്രം ശേഷിക്കെയും കൊച്ചിയിലെ കുറ്റകൃത്യങ്ങളടക്കം ക്രമസമാധാന വിഷയങ്ങള്‍ എറണാകുളം മണ്ഡലത്തില്‍ ചര്ച്ചയാകാത്തതെന്തുകൊണ്ടെന്ന ചോദ്യം സജീവമാകുന്നു. ക്രമസമാധാനം സംസ്ഥാന വിഷയമാണെന്ന ന്യായം പറയുമ്പോള്‍ ചര്‍ച്ച ചെയ്യുന്ന മറ്റു വിഷയങ്ങളെല്ലാം സംസ്ഥാനവിഷയങ്ങളും പ്രാദേശിക വിഷയങ്ങളുമാണെന്നതാണ് ശ്രദ്ധേയം.
എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികളുടെ മേല്‍ വിവിധ ക്രിമിനല്‍ കുറ്റങ്ങളുടെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തിലും ഈ വിഷയം ചര്‍ച്ചയാകാത്തതില്‍ ദുരൂഹത ഏറെയാണ്. മാധ്യമങ്ങളില്‍ പലതും ഈ വിഷയം ചര്ച്ചയാക്കുന്നതേയില്ല.
ബിജെപി ദേശീയാധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചതുപോലെ, എല്‍ഡിഎഫ്- യുഡിഎഫ് തമ്മില്‍ ധാരണയാണിതിനും പിന്നില്‍. അഴിമതിക്കാര്യത്തില്‍ എല്‍ഡിഎഫ് ഭരണം വരുമ്പോള്‍ യുഡിഎഫ് അഴിമതികള്‍ മറയ്ക്കും യുഡിഎഫ് വരുമ്പോള്‍ എല്‍ഡിഎഫ് മറയ്ക്കും എന്നതുപോലെ രണ്ടു കൂട്ടരും ധാരണയിലെത്തി എറണാകുളം മണ്ഡലത്തിലെ ക്രമസമാധാന വിഷയങ്ങള്‍ ചര്ച്ചയില്നിന്നൊഴിവാക്കുകയാണ്.
അക്രമങ്ങള്‍, ആക്രമണങ്ങള്‍, ലഹരി മരുന്നിടപാടുകള്‍, വിവിധ മാഫിയകള്‍ തുടങ്ങി ഭീകര പ്രവര്‍ത്തനംവരെ മണ്ഡലത്തില്‍ ജനങ്ങള്‍ക്ക് തലവേദനയാണ്. എന്നാല്‍, ഈ വിഷയങ്ങളൊന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ചര്‍ച്ചകളിലും വരുന്നില്ല. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷവും കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും ഭരിക്കുന്നത് യുഡിഎഫുമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് മുന്നണികള്‍ക്കും കൂട്ടുത്തരവാദിത്തം ഇക്കാര്യത്തിലുണ്ട്. അതുകൊണ്ടുതന്നെയാണ് ക്രമസമാധാനം വിഷയമാക്കാതെ നോക്കുന്നതെന്നും ആക്ഷേപമുണ്ട്.
എറണാകുളത്തെ മൂന്ന് കൊലപാതക കേസുകളുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സ്ഥാനാര്‍ഥിയും സിപിഎം നേതാവുമായ പി. രാജീവിന്റെ പേരുയര്‍ന്നിരുന്നു. സംസ്ഥാനത്തെ ഭരണകക്ഷിയുടെ ജില്ലയിലെ നേതാവെന്ന നിലയില്‍ പോലീസ് നടപടികളില്‍ ഇടപെട്ടതുള്പ്പെടെയാണ് ആക്ഷേപങ്ങള്‍. യുഡിഎഫ് സ്ഥാനാര്‍ഥിയും എംഎഎയുമായ ഹൈബി ഈഡനെതിരേ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായര്‍ ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങളുണ്ട്. പക്ഷേ ഇതൊന്നും രാഷ്ട്രീയ വേദികളില്‍ പോലും ചര്‍ച്ചയില്‍ വരുന്നില്ല.
വരാപ്പുഴയില്‍ ശ്രീജിത്തെന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു കൊന്ന സംഭവത്തിന് അടിസ്ഥാന കാരണം രാഷ്ട്രീയമാണ്. ഭരണകക്ഷിക്ക് അനുകൂലമായി അന്ന് പോലീസിനെ വിനിയോഗിക്കുകയായിരുന്നുവെന്നും പോലീസ് പ്രവര്‍ത്തിച്ചത് സിപിഎം ജില്ലാ നേതാക്കളുടെ നിര്ദ്ദേശങ്ങളിലായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നു. സ്ഥാനാര്‍ഥി പി. രാജീവന്റെ ഇടപെടലാണ് ചിലര്‍ ആരോപിച്ചത്. കേസില്‍ കുറ്റക്കാരനായി സംശയിച്ച മാറ്റി നിര്‍ത്തിയ പോലീസ് ഓഫീസറെ കൂടുതല്‍ അധികാരമുള്ള പദവിയില്‍ നിയമിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പായിരുന്നു. ഇതിലും ചില ദുരൂഹതകള്‍ പ്രചരിച്ചു.
മഹാരാജാസ് കോളെജില്‍, എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടത് കേരളം മുഴുവന്‍ ചര്‍ച്ചയായതാണ്. കേസില്‍ സിപിഎം നേതാക്കളില്‍ ചിലരുടെ പെരുമാറ്റങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ചില നേതാക്കളുമുള്‍പ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇസ്ലാമിക ഭീകര സംഘടനാ ബന്ധമുള്ളവരാണ് കേസില്‍ പ്രതികളെന്ന് വ്യക്തമായിരുന്നു. കേസ് കൈകാര്യം ചെയ്തതിലും തുടര്‍ നടപടികളിലും സിപിഎം നാമ നിര്‍ദ്ദേശം ചെയ്ത എംഎല്‍എ, അന്തരിച്ച സൈമണ്‍ ബ്രിട്ടോയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പി. രാജീവിനെതിരേയാണ് ചില ആരോപണങ്ങള്‍ ഉയര്‍ന്നത്. പക്ഷേ, ആ വിഷയവും ചര്‍ച്ചയാകുന്നില്ല.
കാക്കനാടിനടുത്ത് വാഴക്കാലയില്‍ ജിബിന്‍ വര്ഗീസെന്നയാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവം വലിയ ചര്‍ച്ചയായതാണ് മണ്ഡലത്തില്‍. അവിഹിത ബന്ധം കണ്ടുപിടിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം എന്നാണ് വാര്‍ത്തകള്‍. ആറ് പ്രതികള്‍ പിടിയിലായതില്‍ ഒരാള്‍ സിപിഎമ്മിന്റെ മുന്‍ കോര്പ്പറേഷന് കൗണ്‍സിലറാണ്. ഇയാള്‍ക്കുവേണ്ടി സിപിഎം നേതാക്കള്‍ പോലീസില്‍ ഇടപെട്ടുവെന്നും അതി ലും പി.രാജീവിന്റെ പങ്കുണ്ടെന്നും വാര്‍ത്തകള്‍ വന്നു. പക്ഷേ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ട്ടികളാരും ആ വിഷയത്തില്‍ പ്രത്യക്ഷത്തില്‍ ഇടപെട്ടില്ല. എന്നാല്‍, ഈ കേസും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ല. ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ടക്കൊല സംഭവിച്ചാല്‍ എന്തുപേരിലായാലും പ്രതികരിക്കുന്ന സംസ്ഥാനത്ത് ഈ വിഷയം തെരഞ്ഞെടുപ്പ് പ്രസംഗ വേദികളില്‍ പോലുമില്ല.
ഹൈബി ഈഡന്റെ പേര് എറണാകുളത്ത് സ്ഥാനാര്‍തഥിയായി വന്നപ്പോഴാണ് സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതി സരിതാ നായരുടെ ആരോപണം വീണ്ടും വന്നത്. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഹൈബി ഈഡനും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. ഈ വിഷയം ഈഡന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുംവരെ ചര്‍ച്ച ചെയ്തെങ്കിലും പിന്നീട് ഉയര്‍ന്നില്ല.
നഗരത്തിലും ജില്ലയിലാകെയും മണ്ഡലത്തില്‍ പ്രേത്യകിച്ചും ഒരുമാസത്തിനിടെ സ്ത്രീപീഡനം മയക്കുമരുന്ന് വില്‍പ്പന, ആക്രമണം, മോഷണം, വധശ്രമം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളുണ്ടായിട്ടും അതൊന്നും ചര്‍ച്ചയാക്കാത്തതും യുഡിഎഫ്-എല്‍ഡിഎഫ് ധാരണയാണെന്നു വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: