കോട്ടയം : അറിവിന്റെ ദേവത കുടികൊള്ളുന്ന പനച്ചിക്കാടിന്റെ മണ്ണില്‍ നിന്ന് തുടങ്ങിയ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി.തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം അക്ഷരനഗരിക്ക് ആവേശമായി. കോട്ടയം മണ്ഡലത്തിലെ ജനകീയ വിഷയങ്ങളായ കുടിവെള്ള ക്ഷാമവും മുടങ്ങി കിടക്കുന്ന പദ്ധതികളുടെ അവസ്ഥയും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രചാരണം. പനച്ചിക്കാട് പരുത്തുംപാറയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസന് പെരുന്ന ഉദ്ഘാടനം ചെയ്തു.
പ്രധാന ജനകീയ വിഷയമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ കേന്ദ്ര സഹായം എത്തിക്കുമെന്ന് സ്ഥാനാര്‍ഥി പി.സി.തോമസ് പറഞ്ഞു .നിലവിലെ എംപി മണ്ഡലത്തെ ഉപേക്ഷിച്ചു പോയി. പകരം എംഎല്‍എ വികസനകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ വികസന പദ്ധതികള്‍ക്ക് തുരങ്കം വച്ച് കോണ്‍ഗ്രസ് ജനങ്ങളെ വിഡ്ഢികളാക്കിയെന്ന് യോഗങ്ങളില്‍ പ്രസംഗിച്ച എന്‍ഡിഎ നേതാക്കള്‍ പറഞ്ഞു.
മണ്ഡലത്തിലെ കാര്‍ഷിക പ്രശ്നങ്ങളും പ്രചാരണത്തില്‍ ചര്‍ച്ച വിഷയമായി. മഹാപ്രളയത്തിന് ശേഷം തകര്‍ന്ന കാര്‍ഷിക മേഖലയ്ക്ക് ആശ്വാസം എത്തിക്കാനായില്ല. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം പോലും ഇതു വരെ ലഭ്യമായിട്ടില്ല. ഇതു മൂലം കര്‍ഷകര്‍ ഇപ്പോഴും കടക്കെണിയിലാണ്. കാര്‍ഷിക മേഖലയെ പാടെ അവഗണിക്കുകയും ,കര്‍ഷകരെ കേവലം വോട്ടുകുത്തികളായി മാത്രമാണ് ഇടതു വലതുമുന്നണികള്‍ കാണുന്നതെന്ന് കിസാന്‍ മോര്‍ച്ച ദേശിയ സമിതിയംഗം പി.ആര്.മുരളീധരന് പറഞ്ഞു .
വിശ്വാസികളും കര്‍ഷകരും തൊഴിലാളികളും ഉപേക്ഷിച്ച പ്രത്യേയ ശാസ്ത്രങ്ങള്‍ പേറുന്ന ഇടതുപക്ഷത്തിനും അവര്‍ക്ക് ചൂട്ടു പിടിക്കുന്ന കോണ്‍ഗ്രസിനും ചുട്ട മറുപടി നല്കാന് ഈ തെരഞ്ഞെടുപ്പ് ജനങ്ങള്‍ വിനിയോഗിക്കുമെന്ന് പി.സി.തോമസ് വിവിധ യോഗങ്ങളില്‍ പറഞ്ഞു.
പനച്ചിക്കാട് ,വിജയപുരം പഞ്ചായത്തുകളിലും കൊല്ലാട് ,നാട്ടകം മേഖലകളിലും സ്ഥാനാര്‍ഥി പര്യടനം നടത്തി.ചിങ്ങവനം കവലയില്‍ നടന്ന പര്യടനത്തിന്റെ സമാപനം സിനിമ സംവിധായകനും ബിജെപി സംസ്ഥാന സമിതിയംഗവുമായ രാജസേനന് ഉദ്ഘാടനം ചെയ്തു.പര്യടനത്തിന് നന്ദന് നട്ടാശ്ശേരി ,സി.എന്‍.സുബാഷ് ,ഡോ: ഗ്രേസമ്മ മാത്യു ,അഡ്വ: ശാന്താറാം, ബിനു.ആര്. വാര്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: