കൊച്ചി: വോട്ടിങ് യന്ത്രത്തിലൊരു വിരലമര്‍ത്താനും ചൂണ്ടുവിരലില്‍ മഷി പുരട്ടാനും ഇനി നാലുനാള്‍കൂടി. അത് തനിക്കും താമരയ്ക്കും ആണെന്ന് ഉറപ്പാക്കാനുള്ള അവസാനവട്ട തിരക്കിലായിരുന്നു ഇന്നലെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. പക്ഷേ, അതിനിടയ്ക്ക് തനിക്ക് കൗതുകവും താല്പര്യവുമുള്ള ചൂണ്ടയിടലിന് അവസരം കിട്ടിയപ്പോള്‍ പഴയ ഓര്‍മകള്‍ പുതുക്കിക്കൊണ്ട് കേന്ദ്രമന്ത്രി ചൂണ്ടക്കോലെടുത്തു.
ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തേവരഫെറിയില്‍ എത്തിയപ്പോഴാണ് സ്ഥാനാര്‍ഥി കണ്ണന്താനം കൊച്ചികായലില്‍ ചൂണ്ടയിട്ടത്. ‘ഇതാദ്യമൊന്നുമല്ല, നേരത്തെയും വലിയമീനൊക്കെ ഞാന്‍ ചൂണ്ടയിട്ടു പിടിച്ചിട്ടുണ്ട്’- ചൂണ്ടയിടല്‍ കൗതുകത്തോടെ നോക്കിനിന്നവരോട് കണ്ണന്താനത്തിന്റെ കമന്റ്.
പാര്‍ലമെന്റിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹെയും ബിജെപി എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് സി ജി രാജഗോപാലും സ്ഥാനാര്‍ഥിക്ക് ഒപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ അയ്യപ്പന്‍കാവ് അമ്പലനടയില്‍ നിന്നാണ് കണ്ണന്താനത്തിന്റെ എറണാകുളം നിയോജകമണ്ഡലത്തിലെ നാലാം വട്ട പര്യടനം ആരംഭിച്ചത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം. വേലായുധന് ഉദ്ഘാടനം ചെയ്തു. സി.ജി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്,ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, ട്രഷറര്‍ കെ.എസ്. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
പച്ചാളം, കലൂര്‍, ഗാന്ധിനഗര്‍, രവിപുരം, ടിഡി ക്ഷേത്രം, ടിഡിഎം ഹാള്‍, അറ്റ്ലാന്റിസ്, വാത്തുരുത്തി, ഐലന്‍ഡ്, തേവര, കോന്തുരുത്തി, മട്ടമ്മല്‍ എന്നിവടങ്ങളിലായി ഇരുപത്തഞ്ചില്‍ പരം കേന്ദ്രങ്ങളിലെത്തി കണ്ണന്താനം വോട്ടുതേടി. ഓരോ പോയിന്റിലും സ്ഥാനാര്‍ഥിയുടെ വരവ് ആകര്‍ഷകമാക്കി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ തിരുവാതിര ഒരുക്കി. ടി ഡി ക്ഷേത്രത്തില്‍ ആരതി ഉഴിഞ്ഞും പൊന്നാട അണിയിച്ചുമാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.
എറണാകുളം മണ്ഡലത്തിലെ മുന്‍നിശ്ചയപ്രകാരമുള്ള പര്യടനത്തിനുശേഷം സ്ഥാനാര്‍ഥി കൊച്ചി മണ്ഡലത്തിലെത്തിയപ്പോള്‍ കനത്തമഴ. പ്രചാരണത്തിന്റെ തിളയ്ക്കുന്ന ചൂട് ശമിപ്പിക്കാന്‍ കോരിച്ചൊരിഞ്ഞ മഴയ്ക്കും കഴിഞ്ഞില്ല. മഴ അവഗണിച്ചും കണ്ണന്താനം ആളുകളെ കണ്ടു വോട്ടുതേടി.വൈകിട്ട് എറണാകുളത്ത് റോഡ്ഷോയിലും പങ്കെടുത്തു. ഇന്ന് പെസഹ വ്യാഴ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തശേഷം രാവിലെ എട്ടിന് ചമ്പക്കരയില്‍ നിന്ന് കണ്ണന്താനത്തിന്റെ തൃക്കാക്കര മണ്ഡലം പര്യടനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: