കൊല്ലം: ചെറ്റക്കുടിലിന്റെ മാണിക്ക്യം എന്നായിരുന്നു 1999ല്‍ കന്നിയങ്കത്തിന് അടൂരില്‍ കൊടിക്കുന്നില്‍ ഇറങ്ങുമ്പോള്‍ പറഞ്ഞ് കേട്ട വായ്ത്താരി. എന്നാല്‍ അടൂര്‍ മാവേലിക്കരയിലേക്ക് ചേര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ ഹാട്രിക് ജയം സ്വപ്നം കണ്ട് കൊടിക്കുന്നില്‍ വീണ്ടും അംഗത്തിന് ഇറങ്ങുമ്പോള്‍ പഴയ മുദ്രാവാക്യം ഇന്ന് കേള്‍ക്കാനില്ല.പണവും പദവിയും മാറി, കല്യാണവും പുലകുടി അടിയന്തിരവും ഉള്‍പ്പെടെ അടുത്ത ജില്ലകളിലെ പാല്കാച്ചലുകള്ക്ക് വരെ സുരേഷ് സജീവമാണ്.
ഒരിക്കല്‍ പാലുകാച്ചല്‍ പഴിദോഷം കേള്‍പ്പിച്ചെങ്കിലും സരിത ഉള്‍പ്പെടെ വിവാദങ്ങള്‍ സുരേഷിന് കളങ്കമായി.പ്രതിസന്ധികള്‍ക്കിടെ കൊടിക്കുന്നില്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഗ്രൂപ്പ് വഴക്കും ജില്ലാ നേതൃത്വത്തിന്റെ അസ്വാരസ്യങ്ങളും വെല്ലുവിളിയാണ്. എന്‍എസ്എസിനും കത്തോലിക്ക, ഓര്‍ത്തഡോക്സ് സഭകള്‍ക്കും ഏറെ സ്വാധീനമുള്ള മണ്ഡലമാണ് മാവേലിക്കര.
സമുദായങ്ങളുടെ മനസിന്റെ ചാഞ്ചാട്ടം പോലിരിക്കും മുന്നണി സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍. മൂന്നു ജില്ലകളിലായി പടര്‍ന്നുപന്തലിച്ച മാവേലിക്കരയുടെ രാഷ്ട്രീയ ചായ്വ് എന്നും വലത്തോട്ടാണ്. എന്നാല്‍ ഇത്തവണ വലത് ക്യാമ്പ് അത്രയ്ക്ക് ആത്മവിശ്വാസത്തിലല്ല. 1984ല്‍ തമ്പാന് തോമസും 2004ല്‍ അഡ്വ. സി.എസ് സുജാതയും ഇടത് ക്യാമ്പില്‍ നിന്ന് വിജയിച്ചപ്പോള്‍ ഉണ്ടായ സമാന സാഹചര്യം ഇന്നും വലത് പക്ഷത്തെ ഭയപ്പെടുത്തുന്നുണ്ട്.
2009ല്‍ പട്ടികജാതി സംവരണ മണ്ഡലമായി മാറിയതോടെ കൊടിക്കുന്നില്‍ സുരേഷായി മാവേലിക്കരയുടെ ലോക്സഭാ പ്രതിനിധി. അഞ്ച് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.ജെ. കുര്യന്റെ അനുഗ്രഹാശിസുകള്‍ കൊടിക്കുന്നിലിനുണ്ടെങ്കിലും ജില്ലാ ഘടകത്തില്‍ പ്രബലരായ എതിര് പക്ഷത്തിന് കുര്യനെ താല്പര്യമില്ല.
സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായ ഘട്ടങ്ങളിലടക്കം കുര്യന്റെ ഇടപെടലുകളാണ്് കൊടിക്കുന്നില്‍ സുരേഷിന് തുണയായത്. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ ബിജെപി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ജനങ്ങള്‍ ഏറ്റെടുത്ത സാഹചര്യവും കൊടിക്കുന്നിലിനെ ഭയപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: