കരുനാഗപ്പള്ളി: അമൃതപുരിയിലെത്തി മാതാ അമൃതാ നന്ദമയി അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.കെ.എസ് രാധാകൃഷ്ണന് പര്യടനം തുടങ്ങിയത്. ആശ്രമത്തിലെ അന്തേവാസികളോടും അമ്മയുടെ ശിഷ്യഗണങ്ങളോടും അല്പസമയം ചിലവഴിച്ചു.
അപ്പോഴേക്കും സമയം 8 മണികഴിഞ്ഞു. കടലിന്റെ താളവട്ടം കേട്ടുണര്‍ന്ന തന്റെ കുട്ടിക്കാലവും തീരദേശം തനിക്ക് നല്കിയ പിന്തുണയും കെഎസ്ആര് സഹപ്രവര്‍ത്തകരുമായി ഈ സമയം പങ്ക് വെയ്ക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും തന്നെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുന്നിലൂടെ കടന്ന് പോയ അനോണ്‍സ് മെന്റ് വാഹനത്തിലെ പ്രവര്‍ത്തകരോട് അല്പം കുശലം ചോദിച്ചു.
തുടര്‍ന്ന് എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് എ.എന്‍.വി.അയ്യപ്പന് പിള്ള, എസ്എന്‍ഡിപി. താലൂക്ക് യൂണിയന് പ്രസിഡന്റ് എ.സോമരാജന്, കെപിഎംഎസ് താലൂക്ക് സെക്രട്ടറി ഹരിദാസ് കല്ലേലിഭാഗം, ജമാ അത്ത്ഫെഡറേഷന് സെക്രട്ടറി കെ.പി.മുഹമ്മദ് കുഞ്ഞ് , ഡോ.പരമേശ്വരന് പിള്ള, ഡോ.കണ്ണന്, ഡോ.വാസുദേവന്‍ പിള്ള തുടങ്ങി നിരവധി പ്രമുഖരെ സന്ദര്‍ശിച്ചു. ചെല്ലുന്ന ഇടങ്ങളിലെല്ലാം ഹൃദ്യമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. തുടര്‍ന്ന് കശുവണ്ടി ഫാക്ടറികള്‍, കേരള ഫീഡ്സ്, എഫ്സിഐ ഗോഡൗണ്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തി.
തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു.കരുനാഗപള്ളിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനണള് സന്ദര്‍ശിച്ച ഡോ. രാധാകൃഷ്ണന് അല്‍പ്പസമയം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുവാനും, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുവാനും മറന്നില്ല. അദ്ധ്യാപകന്, മുന്‍ വൈസ് ചാന്‍സലര്‍, മുന്‍ പിഎസ്സി ചെയര്മാന്, എഴുത്തുകാരന്, പ്രഭാഷകന്‍ എന്നീ നിലകളില്‍ സാമാന്യജനങ്ങളുടെ ഇടയില്‍ ഇടം പിടിച്ച ഡോ. കെ.എസ്.രാധാകൃഷ്ണന് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. കയറി ചെല്ലുന്ന ഇടങ്ങളിലെല്ലാം ഹൃദ്യമായ സ്വീകരണം.
കറകളഞ്ഞ വ്യക്തിത്വത്തിന് ഉടമയായ ഡോക്ടര്‍ രാധാകൃഷ്ണന് സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും വന്‍ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കരുനാഗപ്പള്ളിയുടെ വിവിധ ഇടങ്ങളിലെ സ്വീകരണത്തിന് ശേഷം സ്ഥാനാര്‍ത്ഥി ആലപ്പുഴയിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: