സുദീര്‍ഘമായ ലേഖനത്തില്‍ പാര്‍ട്ടി നേതാക്കളെ, മുഖ്യമന്ത്രി പിണറായി വിജയനെ, വി.എസ്. അച്യുതാനന്ദനെ, എം.എ. ബേബിയെ, വീണ ജോര്‍ജ് എംഎല്‍എയെ തുടങ്ങി പ്രമുഖ സിപിഎം നേതാക്കളെ തുറന്നു കാട്ടുന്നു. പാര്‍ട്ടിയുടെ ശബരിമല നിലപാട്, സ്ത്രീകളോടുള്ള നിലപാട്, പാര്‍ട്ടി പ്രവര്‍ത്തകരോടും ക്രിസ്തീയ സഭകളോടും മറ്റുമുള്ള നിലപാടും അനുഭവങ്ങളും ആശ പങ്കുവെക്കുന്നു.
ലേഖനത്തില്‍നിന്ന്:
”ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഓഫീസില്‍ പുരോഹിതന്മാരോ സന്യാസി-സന്യാസിനിമാരോ ചെന്ന് അവിടത്തെ മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ ശ്രമിച്ചാല്‍ അനുവദിക്കുമോ? ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ ‘ആള്‍ത്താര’– ഉണ്ട്. അവിടെ പുരോഹിതന്മാര്ക്കും അവരെ സഹായിക്കുന്നവര്‍ക്കുമേ കാല്കുത്താന് അവകാശമുള്ളു. ചില പുരോഹിതന്മാരെക്കാളും വിശ്വാസം ചില അല്മായര്ക്ക് (വിശ്വാസികള്‍) ഉണ്ടാവും. എന്നിരുന്നാലും ‘എനിക്കാണ് കൂടുതല്‍ ‘ഭക്തി’– എന്ന് പറഞ്ഞ് ഏത് വിശ്വാസി ചെന്നാലും അവിടെ കയറാന്‍ അനുവദിക്കില്ല. ഇതെല്ലാം കൊണ്ടാണ് എന്റെ മകന് മിലന് അന്നവിടെ പോയത്. പോലിസ് അതിക്രമത്തിലുള്ള വിയോജിപ്പും ഉണ്ട്. ഇതിന് ശേഷം ഞാന്‍ ‘സംഘി’– ആയി ചിലര്‍ക്ക്. എന്താണ് മനുഷ്യര്‍ ഇങ്ങനെ പെരുമാറുന്നത്?”, ആശ എഴുതുന്നു.
”എല്ലാവരും ശബരിമലയില്‍ത്തന്നെ കേന്ദ്രീകരിക്കുന്നതെന്താണ്. ദൈവങ്ങള്‍ക്ക് അവകാശങ്ങളില്ലേ, അവര്‍ക്ക് ഇഷ്ടാനിഷ്ടങ്ങള്‍ ഇല്ലേ, ദൈവാവകാശ കമ്മീഷനാണ് വേണ്ടത്, ദേവസ്വം ബോര്‍ഡല്ല. ഇങ്ങനെയുള്ള ഇഷ്ടാനിഷ്ടങ്ങള്‍ ഒരിക്കല്‍ ചോദ്യം ചെയ്യപ്പെട്ടപ്പോളാണ് യേശുദേവന് ചാട്ടവാര്‍ എടുത്തത്. എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആരെയും അനുവദിച്ചിട്ടില്ല. എന്റെ മകന്റെ വിശ്വാസത്തെ ഞാനും ചോദ്യം ചെയ്യുന്നില്ല. അതൊരു ഔദാര്യമല്ല, അവന്റെ അവകാശമാണ്,” ആശ വിശദീകരിക്കുന്നു.
ലേഖനം തുടരുന്നത് ഇങ്ങനെ: ”ഇന്ന് എന്നെ സംഘിയാക്കി പരിഹസിക്കുന്നവരില്‍ എത്രപേര്‍ അവരവരുടെ വിശ്വാസത്തെ മനസ്സിലടക്കി നടക്കുന്നുണ്ടെന്ന് സ്വന്തം മനഃസാക്ഷിയോട് ചോദിക്കുക. ഒന്ന് കാലിടറിയാല്‍, ഒരു ചെറിയ തലവേദന വന്നാല്‍ പോലും എല്ലാവരും ആദ്യം വിളിക്കുന്നത് അമ്മേ എന്നാണ്; കാലിടറി വീണാല്‍ ചെറിയ വേദന ശക്തമായാല്‍ ദൈവമേ എന്നും. ആരും ‘ലീഡറേ’– സഖാവേ, ചേട്ടാ, ചേച്ചി…’- എന്നൊന്നും വിളിക്കില്ല. എന്റെയും മകന്റെയും ഒരു ദിവസം തുടങ്ങുന്നതുതന്നെ ‘ജ്ഞാനപ്പാന’- കേട്ട് കൊണ്ടാണ്. രണ്ട് നേരം കുളിച്ച് വിളക്ക് / തിരി തെളിയിച്ച് ഇഷ്ടദൈവങ്ങളോട് പ്രാര്‍ത്ഥിക്കാറുണ്ട്. ‘ഹരിവരാസനം’– മിലന് കുഞ്ഞായിരിക്കുമ്പോള്‍മുതല്‍ കേള്‍ക്കുന്നതാണ്. എന്റെ അമ്മയ്ക്കും വളരെ ഇഷ്ടമായിരുന്നു ഹരിവരാസനം. അവന്റെ വിശ്വാസം, രാഷ്ട്രീയം ഇതൊന്നും ചോദ്യം ചെയ്യുവാന്‍ അമ്മയായ എനിയ്ക്ക് പോലും നിയമപരമായ അനുവാദമില്ലാത്ത സ്ഥിതിയ്ക്ക് എന്തിനാണ് മറ്റുള്ളവര്‍ ഇതില്‍ വ്യാകുലപ്പെടുന്നത്?”
യേശുവിനെ കമ്യൂണിസ്റ്റാക്കി
യേശുവിനേയും കൃഷ്ണനേയും സിപിഎമ്മുകാര്‍ കമ്യൂണിസ്റ്റാക്കിയ കാര്യം ആശ പറയുന്നു.: ”അപ്പന്റെയും അമ്മയുടെയും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പള്ളിയില്‍ വെച്ച് നടത്തപ്പെട്ട കല്യാണം. കത്തോലിക്ക സഭ കമ്മ്യൂണിസ്റ്റുകാരുടെ കല്യാണം ആശിര്‍വദിക്കുവാന്‍ തയ്യാറില്ല. അമ്മയുടെ സഹോദരന് കമ്മ്യൂണിസ്റ്റുകാരനായിരുന്നു. അങ്ങനെ നടന്ന വിവാഹ ആലോചനയായിരുന്നു. പിന്നീട് യാക്കോബ സഭയില്‍ ചേര്‍ന്നാണ് വിവാഹം നടത്തിയത്. യാക്കോബ സഭയ്ക്ക് പണ്ട് മുതലേ കമ്മ്യൂണിസ്റ്റ് ചായ് വ് ഉണ്ടല്ലോ. അവരുടെ തിരുമേനിമാരുടെ കുപ്പായം പോലും ചുവപ്പ് നിറമാണ്.
1959ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. സഭയും ബന്ധുക്കളും ഭീകരമായി ഒറ്റപ്പെടുത്തിയ കഥകള്‍ അമ്മ പറഞ്ഞ് തന്നിട്ടുണ്ട്. ഇന്ന് കത്തോലിക്ക സഭയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തോളോട് തോള് ചേര്‍ന്ന്, പരസ്പരം പുകഴ്ത്തി പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിവരും. യേശുദേവനെയും ശ്രീകൃഷ്ണ ഭഗവാനെയും കമ്മ്യൂണിസ്റ്റുകാരാക്കി. യേശു ആദ്യത്തെ കമ്മ്യൂണിസ്റ്റും, ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുമായി. ശ്രീകൃഷ്ണ ഭഗവാനെയും ‘കമ്മ്യൂണിസ്റ്റാക്കാം, കാലിമേയ്ച്ച് നടന്ന്, കുചേലന്റെ തോളത്ത് കൈയിട്ട് നടന്ന്, ഒരു ഗ്രാമത്തെ മുഴുവനായി രക്ഷിച്ച ശ്രീകൃഷ്ണന് ‘കമ്മ്യൂണിസ്റ്റാകുമല്ലോ?
ലേഖനത്തതില്നിന്ന് ചില ഭാഗങ്ങള്‍: ”പാര്ട്ടിക്കാര് പാര്‍ട്ടിക്കാരെപ്പറ്റി പറയുന്ന പരദൂഷണകഥകള്‍ ഞാന്‍ എഴുതിയാല്‍ പല നേതാക്കന്മാരും സഖാക്കളും തലകുമ്പിട്ട് നില്ക്കേണ്ടിവരും.”
”ഒരിക്കല്‍ പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവ് എന്നോട് പറഞ്ഞത് ‘നിന്റെ അപ്പന് പാര്‍ട്ടിയ്ക്കാണ് മുന്‍ഗണന കൊടുത്തത്, പക്ഷേ പാര്‍ട്ടി അങ്ങേര്‍ക്ക് യാതൊരു മുന്‍ഗണനയും നല്‍കിയില്ല’- എന്നാണ്.ഇവരാണ് ഞാന്‍ സംഘിയാണെന്ന് പറയുന്നത്.”
”… അപ്പന് വെട്ടിനിരത്തപ്പെട്ടപ്പോള്‍ ആരേയും കണ്ടതുമില്ല. കത്തോലിക്ക സഭയും അങ്ങനെ തന്നെയായിരുന്നു. അപ്പന് അറിയപ്പെടുന്ന നേതാവായപ്പോള്‍, എംപി ആയപ്പോള്‍, ഇടതുമുന്നണി കണ്‍വീനര്‍ ആയപ്പോള്‍ അവര്‍ക്കും എം.എം. ലോറന്‍സിനെയും കുടുംബത്തേയും കണ്ടാല്‍ ചിരിക്കാമെന്നായി. സംസാരിക്കാമെന്നായി. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഭരണം അധികാരത്തിലേറിയ ദിവസം ഒരു സഭ നേതാവ് പറഞ്ഞത് ‘ഞങ്ങള്‍ സനാഥരായി’- എന്നാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ എങ്ങനെ ചിരിക്കാതിരിക്കും.”
”പാര്‍ട്ടി പഴയ ‘പാര്‍ട്ടി’ അല്ല എന്ന് സ്വന്തം അനുഭവത്തിലൂടെ മനസ്സിലായി. അതിനേക്കാള്‍ പാര്‍ട്ടിയിലെ ചില നേതാക്കന്മാര് തന്നെ പറഞ്ഞിട്ടുമുണ്ട് ‘പാര്‍ട്ടി പഴയ പാര്‍ട്ടി അല്ല’- എന്ന്.
2005ല്‍ ഒരു കുടുംബ പ്രശ്നമുണ്ടായി. കുട്ടിക്കാലത്തെ ഓര്‍മ്മയില്‍ ഞാന്‍ ഓടിചെന്നത് ലെനിന് സെന്ററിലായിരുന്നു. അന്ന് എറണാകുളം ജില്ല ഭരിച്ചിരുന്നത് ജില്ലാ സെക്രട്ടറിയായിരുന്ന ‘കൊച്ചി രാജാവ്’- ഗോപി കോട്ടമുറിക്കലെന്ന ഉഗ്രപ്രതാപിയായിരുന്നു. എനിക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള മര്യാദപോലും ഗോപി കോട്ടമുറിക്കല്‍ കാണിച്ചില്ല, നേരില്‍ കാണാനുള്ള അനുമതി തന്നില്ല എന്ന് മാത്രമല്ല ‘കോട്ട’- കാക്കാന്‍ പാര്‍ട്ടിഗുണ്ടകളെ വാതില്ക്കല് നിര്‍ത്തുകയും ചെയ്തിരുന്നു.”
” പിന്നീടാണ് ഏ.കെ.ജി. സെന്ററില്‍ വിളിച്ചതും എം.എ ബേബി കുടുംബകാര്യത്തില്‍ ഇടപെടില്ല എന്ന് പറഞ്ഞതും. അതേ കുടുംബവഴക്ക് പിന്നീട് വി.എസ്. അച്യുതാനന്ദന് എം.എം. ലോറന്‍സിനെ അപമാനിക്കുവാന്‍ ആയുധമാക്കി. രാഷ്ട്രീയപരമായി, ആശയപരമായി നേരിടുന്നതിന് പകരം ഞങ്ങളുടെ സങ്കടം മുതലെടുക്കുകയാണ് ചെയ്തത്. പാര്‍ട്ടിയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു സഖാവിനെ അപമാനിച്ചപ്പോള്‍ ഒരു സഖാവും നേതാവും ഉണ്ടായില്ല, എതിര്‍ക്കാന്‍, സാന്ത്വനിപ്പിക്കാന്‍.”
”പിണറായി വിജയന് എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്, പാര്‍ട്ടി നേതാവിന് അറിയാമല്ലോ, ഞാന്‍ മാപ്പ് പറയേണ്ട തെറ്റൊന്നും ചെയ്തിട്ടില്ല എന്ന്. അതുകൊണ്ടുതന്നെ അദ്ദേഹം അത് പ്രതീക്ഷിക്കുകയും ഇല്ല. ഒക്ടോബര്‍ 30നും പിന്നീടും നിരവധി പേര് ചോദിച്ചു, ഭയമില്ലേ എന്ന്. പാര്‍ട്ടി ഞങ്ങളെ ഇല്ലാതാക്കുവാന്‍ നോക്കില്ലേ എന്ന്.
ഭീഷണിപ്പെടുത്തുവാന്‍ ആയിരുന്നു ജോലിയില്‍ നിന്നും പിരിച്ച് വിട്ടത്. അങ്ങേയറ്റം അനീതിയായത് കൊണ്ട് തിരിച്ചെടുത്തു. പിന്നീട് നിശ്ശബ്ദയാക്കാനാണ് ‘കള്ളപ്പരാതി’- ഉണ്ടാക്കിയെടുത്തത്. ‘മടിയില്‍ കനമുള്ളവനേ ഭയക്കേണ്ട കാര്യമുള്ളു’- എന്നാണ് മുഖ്യമന്ത്രിതന്നെ പറഞ്ഞ് തന്നിട്ടുള്ളത്. കള്ളപ്പരാതി ആണെന്ന് ബോധ്യമുള്ളത് കാരണം രാഷ്ട്രീയക്കാരേയും പോലീസ് ഉദ്യോഗസ്ഥരേയും സ്വാധീനിക്കാനൊന്നും ഞാന്‍ പോയിട്ടില്ല. പോകുകയും ഇല്ല.”
”സ്ത്രീശാക്തികരണത്തിന് മതിലുകള്‍ കെട്ടിയവരാണ് അബലയായ ഒരു അമ്മയുടെ നേരേ തിരിഞ്ഞത്. ഇവിടെ മാറി മാറി ഭരിച്ചവരാരും ഒരു വനിതാ മുഖ്യമന്ത്രിയെയും അധികാരത്തില്‍ കൊണ്ട് വന്നില്ലല്ലോ. എന്തിന് ഒരു വനിതാ ആഭ്യന്തര മന്ത്രിപോലും ഉണ്ടായിട്ടില്ല, അപ്രധാന വകുപ്പുകള്‍ കൊടുത്ത് ഒതുക്കി തീര്‍ക്കുകയല്ലേ, ചെയ്തിട്ടുള്ളു. ഗൗരിയമ്മയെയും സുശിലഗോപാലനെയും മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടി സഖാക്കളുടെ ഇടയില്‍ അഭിപ്രായമുണ്ടായിരുന്നല്ലോ. ഇല്ലാതാക്കിയത് പുരുഷനേതാക്കന്മാര് തന്നെയല്ലേ?”
” 25 വര്‍ഷം മുന്‍പ് ഞാന്‍ അപ്പനോട് പറഞ്ഞു ‘അപ്പന്റെ പാര്‍ട്ടിയ്ക്ക് ഇന്ത്യയില്‍ വലിയ നേട്ടമൊന്നും ഉണ്ടാക്കാനെന്നും പറ്റില്ലാ’- എന്ന്. എന്താണെന്ന് അപ്പന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ‘ബഹുകോടി ജനങ്ങളും ‘വിശ്വാസികളാണ്’.- ആ വിശ്വാസത്തെ എതിര്‍ക്കുന്ന പാര്‍ട്ടിയെ ഒരു ജനതയും സ്വീകരിക്കില്ല’- എന്ന്. അപ്പന് പറഞ്ഞത് ശരിയാണ് എന്നാണ്. ഇന്നിപ്പോള്‍ ‘വിശ്വാസികളുടെ ഒപ്പം’- എന്ന് പാര്‍ട്ടി പറയുന്നത് ജനങ്ങള്‍ക്ക് ഏത് ഇസത്തെക്കാളും വലുത് വിശ്വാസമാണ് എന്ന തിരിച്ചറിവാണ്. അപ്പന് ഈ കാര്യം കേന്ദ്ര കമ്മിറ്റി (സിസി)യില്‍ അവതരിച്ചപ്പോള്‍ കിട്ടിയ പ്രതികരണം എഴുതേണ്ടത് ഞാനല്ല, അന്ന് സിസി അംഗമായിരുന്ന എന്റെ അപ്പന് എം.എം. ലോറന്‍സാണ്.”
”ഇന്ന് പാര്ട്ടിക്കാര് അരമനയില്‍ പോകുന്നു, സഭാമേലധ്യക്ഷന്മാര് പാര്‍ട്ടി ഓഫീസില്‍ പോകുന്നു, പരസ്പരം പുകഴത്തുന്നു, വാഴ്ത്തുന്നു. ‘വിമോചനസമരം’- നടത്തിയവര്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പോകുന്നു. ഇതെല്ലാം കാലത്തിന് ആവശ്യമായ ബന്ധങ്ങളാണെന്ന് രാഷ്ട്രീയ വിശദീകരണയോഗങ്ങളില്‍ വിശദീകരിക്കാം. നേതാക്കന്മാര്ക്ക് തിരുവായ്ക്കെതിര്‍വായ് ഇല്ല. പാര്‍ട്ടിയിലെ സാധാരണ സഖാക്കളാണ് പ്രവര്‍ത്തകരാണ് വഞ്ചിക്കപ്പെടുന്നത്.”
”എന്റെ മകന് സാമൂഹ്യദ്രോഹിയായി, രാജ്യദ്രോഹിയായി ജീവിക്കുവാന്‍ ഞാന്‍ അനുവദിക്കില്ല. അതില്‍ കൂടുതല്‍ ഒന്നും എനിക്ക് ഒരു ഉറപ്പു തരുവാന്‍ സാധിക്കില്ലല്ലോ.”
”സത്യത്തില്‍ എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്ത് ഞാന്‍ ഒരു പരിഹാരം തേടി പോയത് പി.കെ. വാസുദേവന്‍ നായരുടെ അടുത്താണ്. അദ്ദേഹം സ്നേഹത്തോടെ, സഹാനുഭൂതിയോടെ ചേര്‍ത്ത് നിര്‍ത്തി. അപ്പന്റെ പാര്‍ട്ടിയില്‍ ആരുടെയും അടുക്കല്‍ പോകാതിരുന്നത്, അപ്പനെ വെട്ടിനിരത്തി ഏരിയ കമ്മറ്റിയില്‍ ആക്കിയിരുന്ന സമയമാണ്, ആര് എങ്ങിനെ പെരുമാറുമെന്നാന്നും അറിയാഞ്ഞാണ്.”
”പിന്നീടൊരിക്കല്‍ പോയത് വി.എസ്, പിണറായി വിജയന് മുതലായ നേതാക്കന്മാരുടെ അടുക്കല്‍. വി.എസ്. അപ്പനോടുള്ള പക തീര്‍ക്കാന്‍ ഇക്കാര്യം പിന്നീട് ഉപയോഗിക്കുകയും ചെയതു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: