പ്രയാഗ്രാജ്: അലഹബാദ് സര്‍വകലാശാല ഹോസ്റ്റലുകൾ ക്രിമിനലുകളുടെ താവളമായി മാറിയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. കഴിഞ്ഞ ദിവസം ഇവിടെ പോലിസ് നടത്തിയ റെയ്ഡില്‍ ബോംബുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് ശുക്ലയുടെ കൊലപാതകത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
താരാചന്ദ് ഹോസ്റ്റലിലും പിസിബി ഹോസ്റ്റലിലുമാണ് ദ്രുതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. സ്ഫോടന ശേഷിയുള്ള വസ്തുക്കള്‍ക്കൊപ്പം കളിത്തോക്കും വിദ്യാര്‍ത്ഥികളുടെ റൂമുകളില്‍ നിന്ന് കണ്ടെത്തി. ബോംബുകള്‍ നിര്‍മ്മിക്കുന്നതിനായി ഹോസ്റ്റലുകളില്‍ എത്തിച്ചതാണ് ഇവയെന്നാണ് സംശയിക്കുന്നത്. സ്ഫോടക വസ്തുകള്‍ കണ്ടെത്തിയ റൂമില്‍ താമസിച്ചിരുന്ന അഭിഷേക് സിങ് ഏലിയാസ് മൈക്കിൾ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്.
സംശയാസ്പദമായ സാഹചര്യങ്ങളില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥികളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതിനോടകം 106 റൂമുകള്‍ സീല്‍ ചെയ്തു. അനധികൃത താമസക്കാരാണ് ഈ റൂമുകളില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. ഈ മുറികളിലെ താമസക്കാരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. കോളേജില്‍ അടിക്കടിയുണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ ഹൈക്കോടതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ക്രിമനലുകളുടെ താവളമായി അലഹബാദ് സര്‍വകലാശാല മാറിയിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു.
വിദ്യാര്‍ത്ഥിയുടെ കൊലപാതകം സംബന്ധിച്ച കേസിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. ഇതേത്തടുര്‍ന്നാണ് ഹോസ്റ്റലുകളില്‍ പോലീസ് അടിയന്തര പരിശോധനയ്ക്ക് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: