കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ കുടുംബ വഴക്ക് പൊതു ചര്‍ച്ചയാക്കാന്‍ വേദിയൊരുക്കിയ വീണ ജോര്‍ജിന്റെ നടപടിയും അന്നത്തെ തുടര്‍ സംഭവങ്ങളും വെളിപ്പെടുത്തി ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്. കേസരി വാരികയില്‍ എഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തല്‍. വീണേ നിങ്ങളും സ്ത്രീയല്ലേ എന്ന് തനിക്ക് ഒടുവില്‍ ചോദിക്കേണ്ടിവന്നുവെന്ന് ആശ പറയുന്നു. വനിതാ സംരക്ഷണവും നവോത്ഥാനവും പറയുന്ന വീണാ ജോര്‍ജ് എംഎല്‍എയുടെ തനിനിറം വ്യക്തമാക്കുന്നതാണ് വെളിപ്പെടുത്തല്‍.
ഏറ്റവും പുതിയ കേസരി വാരികയിലാണ് ആശാ ലോറന്‍സിന്റെ സുദീര്‍ഘ ലേഖനം. ആശ വിവരിക്കുന്നു, ” ഒരു ദിവസം രാത്രിയില്‍ എന്നെ പലരും വിളിച്ചു പറയുന്നു ‘ഞങ്ങളുടെ കുടുംബവഴക്ക്’ ചാനല്‍ ചര്‍ച്ചയില്‍ എന്ന്. സിപിഐയുടെ സുനില്‍കുമാര്‍, കോണ്‍ഗ്രസിന്റെ സിദ്ദിഖ് ഇവരാണ് ചര്ച്ചക്കാര്. ഇവരാരാണ് എന്നൊന്നും എനിക്കറിയില്ല.
പിന്നെ ഞാന്‍ അന്വേഷിച്ചു ഏത് ചാനല്‍, ഏത് അവതാരകന്/അവതാരക എന്ന്. വീണ ജോര്‍ജ് ആയിരുന്നുവെന്നറിഞ്ഞു. നമ്പര്‍ കണ്ടെത്തി ആ രാത്രി തന്നെ ഞാന്‍ വിളിച്ചു ചോദിച്ചു, ഞങ്ങളുടെ കുടുംബകാര്യം ചര്‍ച്ച ചെയ്യാന്‍ എന്താ കാര്യമെന്ന്. അന്നേരം അവര്‍ പറയുകയാണ്, ”അവര്‍ അതിലോട്ട് പോകുമെന്ന് കരുതിയില്ല” എന്ന്. ഞാന്‍ ചോദിച്ചു ”വേദി കൊടുത്തത് നിങ്ങള്‍. നിങ്ങള്‍ക്ക് മൈക്ക് ഓഫാക്കാമായിരുന്നില്ലേ, നിങ്ങള്‍ ഒരു സ്ത്രീയല്ലേ, അമ്മയല്ലേ, ഭാര്യയല്ലേ, സഹോദരിയല്ലേ” എന്ന്. മറുപടിഞ്ഞില്ല, ലൈന്‍ കട്ടായി.
അവരിന്ന് എംഎല്‍എ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നുണ്ടാവാം. അറിയില്ല. ഞങ്ങള്‍ക്ക് അപ്പന് വഴിയുള്ള ബന്ധമാണ് പാര്‍ട്ടിയുമായി. അപ്പന്റെ ‘സ്ഥാനക്കയറ്റങ്ങളില്‍’ ഞങ്ങള്‍ മതിമറന്നിട്ടില്ല. അമ്മയും ആ കുഞ്ഞ് വീട്ടില്‍ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെയാണ് ജീവിച്ചത. അല്ലാന്ന് ‘പാര്‍ട്ടി സഖാക്കള്‍’ പറയട്ടെ. സ്ഥാനമില്ലായ്മയും ഞങ്ങളെ ബാധിച്ചിട്ടില്ല. അതേ സമയം ‘സഖാക്കളുടെ’ നിറമാറ്റം കണ്ട്, അപരിചിതത്വം കണ്ട് അതിശയിച്ചുപോയി. അപ്പോള്‍ വേദന തോന്നി. അത് ഞങ്ങള്‍ക്ക് പരിചയമില്ലായിരുന്നുവല്ലോ. സ്ഥാനം പോകുന്നതിനോടൊപ്പം ‘ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്ന് നടിച്ചവര്‍ പോയത് അത്ഭുതപ്പെടുത്തിയില്ല, എത്ര എത്ര മുഖങ്ങള്‍ കണ്ടു. പക്ഷേ, കണ്ടാല്‍ ചിരിക്കാത്ത, മിണ്ടാത്ത, സഖാക്കള്‍ ഞെട്ടിച്ചു. ആ സഖാക്കളെ കാണുമ്പോള്‍ എനിക്ക് ചിരിയൊന്നും വരാറില്ല, ആശാ ലോറന്‍സ് എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: