എ.എം. ആരിഫ്, ചിറ്റയം ഗോപകുമാര്‍
ആലപ്പുഴ: നന്മയ്ക്കായി വോട്ട് തങ്ങള്‍ക്ക് ചെയ്യണമെന്ന് കാട്ടിയാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. എന്നാല്‍ ആരുടെ നന്മ എന്നാണ് ആലപ്പുഴയിലടക്കം ഉയരുന്ന ചോദ്യം. പൊതുജനം നല്കിയ നികുതിപ്പണത്തില്‍ നിന്ന് കണ്ണടയും തോര്‍ത്തും വരെ വാങ്ങിയ ജനപ്രതിനിധികള്‍ വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്.
ആലപ്പുഴയില്‍ മത്സരിക്കുന്ന ഇടതുസ്ഥാനാര്‍ഥി എ.എം. ആരിഫ് 43,000 രൂപയും, മാവേലിക്കരയിലെ ഇടതുസ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ 48,000 രൂപയുമാണ് കണ്ണട വാങ്ങാന്‍ എംഎല്‍എ എന്ന നിലയില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൈപ്പറ്റിയത്. ഇരു സ്ഥാനാര്‍ഥികളും പല തരത്തിലുള്ള ബഹുവര്‍ണ പോസ്റ്ററുകളും, പ്രചാരണ ബോര്‍ഡുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, ഒന്നില്‍ പോലും കണ്ണട ധരിച്ച ചിത്രമില്ല, ജനം തങ്ങളുടെ വിലയേറിയ കണ്ണടയെ കുറിച്ച് ഓര്‍ത്താലോ എന്ന് ഭയന്നാണ് അത്തരത്തിലുള്ള ചിത്രം ഒഴിവാക്കിയതെന്നാണ് വിമര്‍ശനം ഉയരുന്നത്.
നിയമപരമായി എംഎല്‍എമാര്‍ പൊതുഖജനാവില്‍ നിന്ന് പണം ഉപയോഗിച്ച് കണ്ണട വാങ്ങിയത് തെറ്റല്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഭരണപക്ഷ എംഎല്‍എമാര്‍ ധൂര്‍ത്ത് നടത്തിയെന്നാക്ഷേപമുണ്ട്. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എംഎല്‍എമാരുടെ ചികിത്സ ഇനത്തില്‍ കൈപ്പറ്റിയ തുകയെ സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കണ്ണടയ്ക്കായി 49,900 രൂപ കൈപ്പറ്റിയതും ചര്‍ച്ചയായിരുന്നു. ധനമന്ത്രി തോമസ് ഐസക്ക് കോട്ടയ്ക്കലില്‍ സുഖചികിത്സയ്ക്കായി 1.2 ലക്ഷം രൂപ ചെലവാക്കിയതും ഏറെ വിവാദമായിരുന്നു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് മന്ത്രി ഐസക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികള്‍ ഒഴിവാക്കി കോട്ടയ്ക്കലില്‍ ചികിത്സ തേടിയതാണ് വിവാദമായത്.
ചികിത്സാ ആവശ്യത്തിനായി മന്ത്രി ഐസക് തോര്‍ത്തുകള്‍ വാങ്ങിച്ചതിന്റെ തുകയുള്‍പ്പെടെ റീ ഇംബേഴ്സ് ചെയ്തു. ചികിത്സയ്ക്കായി 21,990 രൂപ ചെലവായപ്പോള്‍ മുറിവാടകയായി 79,200 രൂപയാണ് നല്‍കിയത്. ഭക്ഷണത്തിന് ചെലവായ തുകയും 14 തോര്‍ത്തുകള്‍ വാങ്ങിയ ഇനത്തില്‍ 195 രൂപയുമെല്ലാം റീ ഇമ്പേഴ്സ് ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് നിയന്ത്രണം നിശ്ചയിക്കണമെന്നും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കണമെന്നും ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ഇടതുസര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു.
ഇത് നടപ്പാക്കാന്‍ ഒരു നീക്കവും ഉണ്ടായില്ല. അതിനിടെയാണ് മന്ത്രിമാരുടേയും ജനപ്രിതിനിധികളുടേയും ചികിത്സയ്ക്കായി ലക്ഷങ്ങള്‍ പൊതുഖജനാവില്‍ നിന്ന് ചെലവിടുന്നതും ചര്‍ച്ചയാവുന്നത്. കോടീശ്വരനായ കുട്ടനാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി ചികിത്സയ്ക്ക് വേണ്ടി രണ്ടു കോടിയോളം രൂപ വാങ്ങിയത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: