ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വഴിത്തിരിവായത് അഫ്ഗാന് സ്പിന്നര്‍ റഷീദ് ഖാന്റെ ബൗളിങ്ങ് മികവ്. നാലോവറില്‍ പതിനേഴ് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ റഷീദിന്റെ മികവാണ് ഹൈദരാബാദിന് ആറു വിക്കറ്റിന്റെ മിന്നും വിജയം സമ്മാനിച്ചത്.
ധോണിക്കു പകരം നായകനായെത്തിയ സുരേഷ് റെയ്നയും ഓള് റൗണ്ടര്‍ കേദാര്‍ ജാദവും റഷീദിന് മുന്നില്‍ വീണു. ഓപ്പണര്‍മാരായ ഷെയ്ന് വാട്സണും ഡു പ്ലെസിസും മികച്ച രീതിയില്‍ ബാറ്റ് ചെയ്തപ്പോള്‍ ചെന്നൈ വലിയ സ്കോര്‍ മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ ഹൈദരാബാദ് ബൗളര്‍മാര്‍ ചെന്നൈയുടെ മധ്യനിരയെ വരിഞ്ഞുമുറുക്കിയതോടെ ചെറിയ സ്കോറില്‍ ഒതുങ്ങി. ഇരുപത് ഓവറില്‍ അ്ഞ്ചു വിക്കറ്റിന് 132 റണ്‍സ്.
ഓപ്പണര്‍മാരായ ഷെയ്ന് വാട്സന്റെയും ഫാഫ് ഡു പ്ലെസിസിന്റെയും ബാറ്റിങ്ങ് മികവില്‍ ചെന്നൈക്ക് മികച്ച തുടക്കം ലഭിച്ചു. വാട്സണ് 29 പന്തില്‍ നാല് ഫോറോടെ 31 റണ്‍സ് നേടി.
ഡുപ്ലെസിസ് 31 പന്തില്‍ മൂന്ന് വീതം ഫോറും സ്ക്സും അടക്കം 45 റണ്‍സ് നേടി. ഒമ്പതാം ഓവറിന്റെ അവസാന പന്തില്‍ വാട്സണ് പുറത്തായതോടെ ചെന്നൈയുടെ തകര്‍ച്ച തുടങ്ങി. സുരേഷ് റെയ്ന (13), കേദാര്‍ ജാദവ് (1), സാം ബില്ലിങ്സ് (0) എന്നിവര്‍ മധ്യനിരയില്‍ തീര്‍ത്തും നിറം മങ്ങി.
അവസാന ഓവറുകളില്‍ പിടിച്ചുനിന്നെങ്കിലും റായ്ഡു-ജഡേജ സഖ്യത്തിന് റണ്‍സ് കണ്ടെത്താനായില്ല. റായ്ഡു 21 പന്തില്‍ 25 റണ്‍സും ജഡേജ 20 പന്തില്‍ പത്ത് റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍സ്റ്റോയുടെയും അര്‍ധസെഞ്ചുറി മികവില്‍ അനായാസം ലക്ഷ്യം കണ്ടു. 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ്.
വാര്‍ണര്‍ 25 പന്തില്‍ പത്ത് ഫോറോടെ 50 റണ്‍സ് നേടി. ബെയര്‍സ്റ്റോ 44 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും സഹിതം 61 റണ്‍സ് നേടി പുറത്താകാതെ നിന്നു. ചെന്നൈക്കായി സ്പിന്നര്‍ ഇമ്രാന് താഹിര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: