പോര്‍ട്ടോ (പോര്‍ച്ചുഗല്‍): മുന്‍ നിരയിലെ മൂന്ന് സൂപ്പര്‍സ്റ്റാറുകളും ഗോളടിച്ചതോടെ ലിവര്‍പൂള്‍ അനായാസം എഫ്സി പോര്‍ട്ടോയെ മറികടന്ന് ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ലയണല്‍ മെസിയുടെ ബാഴ്സയാണ് ലിവര്‍പൂളിന്റെ എതിരാളികള്‍.
രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പോര്‍ട്ടോയെ മറികടന്നത്. ഇരുപാദങ്ങളിലുമായി ലിവര്‍പൂള്‍ 6-1ന്റെ വിജയം നേടി. ആദ്യപാദത്തില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് വിജയിച്ചിരുന്നു.
മുന്‍നിര താരങ്ങളായ സാദിയോ മാനെ, മുഹമ്മദ് സല, റോബര്‍ട്ടോ ഫിര്‍മിനോ പ്രതിരോധനിരക്കാരന്‍ വാന്‍ ഡിക്ക് എന്നിവരാണ് ലിര്പൂളിനായി ലക്ഷം കണ്ടത്. എദര്‍ മിലിറ്റാവോയാണ് പോര്‍ട്ടോയുടെ ആശ്വാസ ഗോള്‍ നേടിയത്്.
ഒരു വര്‍ഷം മുമ്പ് ഇതേ സ്റ്റേഡിയത്തില്‍ പോര്‍ട്ടോ എഫ്സി എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ലിവര്‍പൂളിനോട് തോറ്റിരുന്നു.
2006-07 സീസണിനുശേഷം ഇതാദ്യമായാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ നേരിടുന്നനത്. അന്ന് പ്രീക്വാര്‍ട്ടറിലാണ് ഈ ടീമുകള്‍ മാറ്റുരച്ചത്. എവേ ഗോളിന്റെ മികവില്‍ ലിവര്‍പൂള്‍ ബാഴ്സയെ മറികടന്ന് അടുത്ത റൗണ്ടില്‍ കടന്നു.
സെമിയിലെത്തിയതോടെ ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ലിവര്‍പൂളിന് അവസരം കൈവന്നിരിക്കുകയാണ്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ പോയിന്റ് നിലിയില്‍ ഒന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: