മാഞ്ചസ്റ്റര്‍: ഇഞ്ചുറി ടൈമില്‍ റഹീം സ്റ്റെര്‍ലിങ് നേടിയ ഗോള്‍ വാര് (വീഡിയോ അസിസ്റ്റന്‍ഡ് റഫറി) നിഷേധിച്ചതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ മോഹം പൊലിഞ്ഞു. നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച എത്തിഹാദിലെ വിസ്മയപോരാട്ടത്തിനൊടുവില് സിറ്റിയെ മറികടന്ന് ടോട്ടനം സെമിയിലേക്ക് കടന്നുകയറി.
ഏഴു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് ടോട്ടനം തോറ്റെങ്കിലും എവേ ഗോളിന്റെ ആനൂകൂല്യത്തില്‍ അവര്‍ അവസാന നാലു ടീമുകളിലൊന്നായി. ആദ്യ പാദത്തില്‍ ടോട്ടനം 1-0ന് ജയിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ട് പാദങ്ങളും അവസാനിച്ചപ്പോള്‍ സ്കോര്‍ 4-4. പക്ഷെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ടോട്ടനം സെമിയില്‍ കടന്നു. അയാക്സാണ് സെമിയില്‍ ടോട്ടനത്തിന്റെ എതിരാളികള്‍.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റഹിം ഗോള്‍ നേടിയതോടെ മാഞ്ച്സ്റ്റര്‍ സിറ്റി സെമി ഉറപ്പിച്ചെന്ന് തോന്നി. പക്ഷെ വാര് പരിശോധനയില്‍ സെര്‍ജിയോ അഗ്യൂറോ ഓഫ്സൈഡാണെന്ന് വ്യക്തമായി. ഇതോടെ റഹിമിന്റെ ഹാട്രിക്കും സിറ്റിയുടെ സെമി പ്രതീക്ഷയും തകര്‍ന്നു. ആദ്യ പകുതിയില്‍ റഹിം രണ്ട് ഗോള്‍ നേടിയിരുന്നു. നാല്, 21 മിനിറ്റുകളിലാണ് റഹിം ലക്ഷ്യം കണ്ടത്.
രണ്ടാം പാദത്തില്‍ ഉശിരന്‍ പോരാട്ടമാണ് ഇരു ടീമുകളും കാച്ചവച്ചത്. നാലാം മിനിറ്റില്‍ റഹിം സ്കോറിങ്ങിന് തുടക്കമിട്ടു. പക്ഷെ മൂന്ന് മിനിറ്റിനുള്ളില്‍ ടോട്ടനം ഗോള്‍ മടക്കി. സണ്‍ ഹ്യുങ് മിന്നാണ് ലക്ഷം കണ്ടത്. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം സണ്‍ ഹ്യുങ് വീണ്ടും സിറ്റിയുടെ വല കുലുക്കിയതോടെ ടോട്ടനം 2-1ന് മുന്നില്‍ക്കയറി. തൊട്ടടുത്ത നിമിഷത്തില്‍ ബെര്‍നാഡോ സില്‍വ ലക്ഷ്യം കണ്ടതോടെ സ്കോര്‍ 2-2.
തകര്‍ത്തുകളിച്ച സിറ്റി റഹിമിന്റെ രണ്ടാം ഗോളില്‍ 3-2ന് മുന്നിലായി. ഇടവേളയ്ക്ക് ശേഷം അഗ്യൂറോ ഗോള്‍ കുറിച്ച് സിറ്റിയുടെ ലീഡ് 4-2 ആക്കി. പക്ഷെ കളിയവസാനിക്കാന്‍ പതിനേഴ് മിനിറ്റുള്ളപ്പോള്‍ ടോട്ടനത്തിന്റെ ലോറന്റേ ഒരു ഗോള്‍ മടക്കി.
മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതോടെ ഈ സീസണിലെ നാല് കിരീടമെന്ന് കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയുടെ സ്വപ്നമാണ് തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: