തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലൂടെ കടുകട്ടിയായ ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിച്ചതിനെ തുടര്‍ന്ന് ഏറെ പ്രശസ്തനായ വ്യക്തിയാണ് ശശി തരൂര്‍. ട്വിറ്ററില്‍ തരൂര്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ പലപ്പോഴും ട്രോളുകളും ആകുന്നുണ്ട്. എന്നാല്‍ ഇംഗ്ലീഷ് ഭാഷയില്‍ ഇത്രയും അഗ്രഗണ്യനായ തരൂരിന്റെ നാമ നിര്‍ദ്ദേശ പത്രികയില്‍ അക്ഷരപ്പിശകിന്റെ കൂമ്പാരമാണ്. ഇതാണിപ്പോള്‍ ട്രോളര്‍മാര്‍ ഏറ്റ് പിടിച്ചിരിക്കുന്നത്.
തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ തരൂര്‍ സമര്‍പ്പിച്ച നാമ നിര്‍ദ്ദേശ പത്രികയില്‍ സ്വന്തം പേര് പേരുപോലും തെറ്റിച്ചാണ് നല്‍കിയത്. മൂന്ന് സെറ്റ് നാമ നിര്‍ദ്ദേശ പത്രികയാണ് തരൂര്‍ സമര്‍പ്പിച്ചത്. ഓരോ സെറ്റ് നാമ നിര്‍ദ്ദേശ പത്രികയ്ക്കൊപ്പം പ്രത്യേകം പ്രത്യേകം സത്യവാങ്മൂലവും നല്‍കിയിരിക്കണം എന്നാണ് നിയമം. വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് തരൂര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ശശി എന്ന സ്വന്തം പേര് പോലും ശഹി എന്ന് വായിക്കത്തക്ക രീതിയില്‍ തെറ്റിച്ചാണ് നല്‍കിയത്. മറ്റൊരു സത്യവാങ്മൂലത്തില്‍ പാര്‍ട്ടിയുടെ പേര് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നതിന് ഇന്ത്യന്‍ നാഷണ കോണ്‍ഗ്രസ് എന്നും നല്കി. മറ്റൊന്നില്‍ താമസിക്കുന്ന സ്ഥലത്തെ തിരുവനന്തപുരത്തെ വഴുതക്കാടിന്, വഴുത്കാട് എന്നും, കൊണ്ടൂര്‍ മാരി ഗോള്‍ഡ് എന്ന അദ്ദേഹത്തിന്റെ അപ്പാര്‍ട്മെന്റിനെ മേരി ഗോള്‍ഡ് എന്നും നല്കി. ഇതും പോരാഞ്ഞ് ഡോക്ടറേറ്റ് എടുത്ത സര്‍വ്വകലാശാലയുടെ പേര് വരെ തെറ്റിച്ചു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരും, നിയമജ്ഞരും ഉള്‍പ്പെടുന്ന വിദഗ്ധ സംഘമാണ് തന്റെ നാമ നിര്‍ദ്ദേശ പത്രിക തയ്യാറാക്കിയതെന്നാണ് തരൂര്‍ അവകാശ വാദം ഉന്നയിച്ചത്. എന്നാല്‍ തെറ്റ് കടന്ന് കൂടി ട്രോളാന്‍ തുടങ്ങിയതോടെ പ്രത്യേക സംഘം തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ ഒപ്പ് രേഖപ്പെടുത്തുക മാത്രമാണ് തരൂര്‍ ചെയ്തതെന്ന് പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുകയാണ് പാര്‍ട്ടി നേതൃത്വം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമയം ലഭിക്കാത്തതിനാല്‍ പത്രികയുടെ എല്ലാ പേരും ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നാണ് ഓഫീസ് വിശദീകരണം നല്‍കിയിരിക്കുന്നത്.
്എന്നാല്‍ സത്യവാങ്മൂലത്തിലെ അക്ഷരത്തെറ്റുകള്‍ കാര്യമാക്കില്ലെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. പത്രികയില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളുടെ വസ്തുതകള്‍ മാത്രമേ പരിശോധിക്കുകയുള്ളൂവെന്നും ടിക്കാറാം മീണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: