കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനത്തോടടുക്കുന്നു. കൊട്ടിക്കലാശത്തിന് ഇനി രണ്ട് ദിവസം മാത്രം. എല്ലാ മുന്നണികളുടെയും പ്രചാരണം മുറുകുമ്പോള്‍ വ്യക്തമായ മുന്‍തൂക്കം നേടി മുന്നേറുകയാണ്ചാലക്കുടി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്.
ആവേശം അലയടിക്കുന്ന സ്വീകരണ കേന്ദ്രങ്ങള്‍, യുവജനങ്ങളുടെയും സ്ത്രീകളുടെയുമെല്ലാം അഭൂതപൂര്‍വമായ പങ്കാളിത്തം, പ്രവര്‍ത്തകരുടെ ചിട്ടയോടെയുള്ള പ്രവര്‍ത്തനം,സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവം ഇവയെല്ലാം മറ്റു സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കി. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം മുത്തുക്കുടകളും പൂക്കളുമായി ജനക്കൂട്ടം കാത്തുനിന്നു ചിലര്‍ മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചു. പിന്തുണ വാഗ്ദാനം ചെയ്തു. മനുഷ്യ നിര്‍മിത പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച മണ്ഡലമാണ് ചാലക്കുടി. പ്രളയദുരിതത്തില്‍ നിന്നും ഇപ്പോഴും കരകയറാനാകാതെ ജനങ്ങള്‍ വലയുന്നു.രണ്ടാമതും ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റും യുഡിഎഫ് സ്ഥാനാര്‍ത്ഥി ബന്നിബഹനാനും പ്രചാരണത്തില്‍ രാധാകൃഷ്ണനോട് അടുത്തെത്താന്‍ മത്സരിക്കുകയാണ്.
പ്രളയവും, ശബരിമല വിഷയവും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാണ് . വിശ്വാസികള്‍ക്കൊപ്പം നിന്നുവെന്ന ഒറ്റക്കാരണത്താല്‍ രാധാകൃഷ്ണനെ പിണറായി സര്‍ക്കാര്‍ വേട്ടയാടുകയായിരുന്നു. 134 കേസുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍ മോദി വിമര്‍ശനത്തില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മണ്ഡലത്തിന്റെ വികസനം ചര്‍ച്ചയാകുന്നില്ല. ഇരിങ്ങോള്‍ കാവ് കേന്ദ്ര പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും സ്ഥാനാര്‍ഥി പറഞ്ഞു. രാവിലെ വെങ്ങോലയില്‍ നിന്ന് ആരംഭിച്ച പ്രചാരണം അയ്യഞ്ചിറങ്ങര, നെടുമല, അല്ലപ്ര, പെരുമ്പാവൂര്ടൗണ്, ഇരിങ്ങോള്‍ കാവ്, കൂവപ്പടി,ചേലാമറ്റം, താന്നിപ്പുഴ, ഇടവൂര്‍, പയ്യാല്‍, പുന്നയം, ഓടക്കാലി, വണ്ടിമറ്റം, നെല്ലിമോളം, രായമംഗലം, കുറുപ്പംപടി തുടങ്ങി എഴുപതില്പരം കേന്ദ്രങ്ങളിലൂടെ പുല്ലുവഴിയില്‍ സമാപിച്ചു.
നരേന്ദ്ര മോദിയുടെയും എ.എന്‍. രാധാകൃഷ്ണന്റെയും ചിത്രങ്ങള്‍ പതിച്ച ടീ ഷര്‍ട്ടും താമര ഡിസൈനുള്ള സാരിയും ധരിച്ചെത്തിയ പ്രവര്‍ത്തകര്‍ പ്രചാരണത്തിനു വ്യത്യസ്തത പകര്‍ന്നു.ദുഃഖവെള്ളി ദിനമായ ഇന്ന് രാവിലെ മലയാറ്റൂര്‍ കുരിശുമുടി കയറിയ ശേഷം ചാലക്കുടി മണ്ഡലത്തില്‍ പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: