കൊച്ചി: വികസനവും ഇവിടുത്തെ പ്രശ്നങ്ങളും ചര്‍ച്ചയാക്കാന്‍ പോലും തയാറാകാത്ത വ്യാവസായിക തലസ്ഥാനത്ത് പുതുചരിത്രമെഴുതാന്‍ കാലത്തിന്റെ നിയോഗമായി അല്‍ഫോണ്‍സ് കണ്ണന്താനം. പൂണിത്തുറ ഗാന്ധിസ്ക്വയറില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് കണ്ണന്താനത്തിന്റെ പര്യടനം തുടങ്ങിയത്.
ഒറ്റ മഴ കൊണ്ട് എറണാകുളം കുളമാകുന്ന സ്ഥിതിയുണ്ടാക്കിയത് ഭരണം കയ്യാളുന്നവരാണെന്ന് കണ്ണന്താനം കുറ്റപ്പെടുത്തി. കുടിവെള്ളത്തില്‍ സീവേജ് മലിനജലം കലര്‍ന്നിട്ടുണ്ടെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ ശക്തമാണെന്നും ഇതിനെല്ലാം വോട്ടിലൂടെ മാറ്റം വരുത്തണമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.
പേട്ട, ചമ്പക്കര, തൈക്കൂടം ജങ്ഷന്, അംബേദ്കര്‍ കോളനി എന്നിവിടങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനായി എത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ സ്ഥാനാര്‍ത്ഥിയെ പുഷ്പകിരീടം അണിയിച്ചാണ് സ്വീകരിച്ചത്. തുടര്‍ന്ന് സ്വീകരണത്തിന് ചെറിയ വാക്കുകളില്‍ നന്ദി പറഞ്ഞ് പ്രചാരണ വാഹനത്തില്‍ അടുത്ത സ്വീകരണ സ്ഥലങ്ങളായ എളംകുളം, കടവന്ത്ര, പനമ്പിള്ളി നഗര്‍, കുഡുംബി കോളനി, പാലാത്തുരുത്ത് എന്നിവടങ്ങളിലേക്ക്. വൈറ്റില ജങ്ഷനിലായിരുന്നു സമാപനം.
തുടര്‍ന്ന് പെസഹാവ്യാഴ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത കണ്ണന്താനം പിന്നീട് എന്‍ഡിഎ പ്രവര്‍ത്തകരുമായി പ്രചാരണാവലോകനങ്ങളുടെയും പാര്‍ട്ടി യോഗങ്ങളുടെയും തിരക്കിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: