ലാളിത്യമായിരുന്നു ഷിര്‍ദിബാബയുടെ മുഖമുദ്ര. ഈശ്വരനും അതാണ് ഇഷ്ടമെന്ന് അദ്ദേഹം തന്റെ ഭക്തരെ ഓര്‍മിപ്പിച്ചു.
ഹരികഥാകാരനായിരുന്നു ബാബയുടെ ശിഷ്യന് ദാസഗനു. ഹരികഥാകഥനത്തിനൊപ്പം ബാബയുടെ ചരിതവും അദ്ദേഹം കഥയായ്, കീര്‍ത്തനങ്ങളായ് ജനങ്ങളിലെത്തിച്ചു. ശ്രുതിമധുരമായ കീര്‍ത്തനങ്ങളിലൂടെ അദ്ദേഹം ബാബയുടെ അപദാനങ്ങളും ഷിര്‍ദിയുടെ മഹത്വവും എല്ലായിടത്തും വാഴ്ത്തിപ്പാടി.
കമനീയമായി വേഷം ധരിച്ചാണ് അദ്ദേഹം വേദികളിലെത്തുക. തിളങ്ങുന്ന കിന്നരി വെച്ച തലപ്പാവും അത്രതന്നെ അലങ്കാരങ്ങളോടു കൂടിയ കുപ്പായവും ധരിച്ച് കീര്‍ത്തനങ്ങള്‍ പാടുന്ന ദാസഗനുവിനെ കാണാന്‍ ഒരിക്കല്‍ ബാബ നേരിട്ടെത്തി.
പരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങിയ ദാസഗനുവിനോട് ബാബ ചോദിച്ചു ‘ നീയിതെന്താണ് മണവാളനെപ്പോലെ വേഷം കെട്ടി നടക്കുന്നത്?’ പരിഹാസരൂപത്തിലുള്ള ബാബയുടെ ചോദ്യം കേട്ട് ദാസഗനു പറഞ്ഞു;’ അതു പിന്നെ, ഞാനൊരു ഹരികഥാകാരനല്ലേ? ഹരിയുടെ കഥ പറയുന്നവരുടെ വേഷം ഇങ്ങനെയാണെന്ന് അങ്ങേക്ക് അറിയില്ലേ? ‘
ഇതു കേട്ട് ബാബ പൊട്ടിച്ചിരിച്ചു.’ ഭഗവാനെ വാഴ്ത്താന്‍ ഇങ്ങനെ വേഷം കെട്ടണമെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഭഗവാനെ പ്രകീര്‍ത്തിക്കാന്‍ എന്തിനാണ് ഈ വേഷം കെട്ടല്‍. ഹരിയുടെ ഏറ്റവും വലിയ ഭക്തനാണ് നാരദമുനി. അദ്ദേഹം നാരായണനെ പ്രകീര്‍ത്തിക്കുന്നത് ഇതുപോലെ വസ്ത്രം ധരിച്ചാണോ? സാധാരണ മുനിവര്യന്മാരില്‍ നിന്ന് വ്യത്യസ്തമായി ഒരു തംബുരു മാത്രമാണ് അദ്ദേഹത്തിനുള്ളത്. ‘
ബാബ പറഞ്ഞതു കേട്ട് ദാസഗനണുവിന് ജാള്യം തോന്നി. അലങ്കാരത്തിലും പുറംമോടിയിലുമല്ല, ലാളിത്യമാണ് ഭക്തിയുടെ ഇരിപ്പിടമെന്ന് അതോടെ അദ്ദേഹത്തിന് ബോധ്യമായി.
ദാസഗനുവിന്റെ കഥാകഥന ശൈലിക്ക് ജനങ്ങളെ പിടിച്ചിരുത്താനുള്ള അപാരകഴിവുണ്ടായിരുന്നു. ബാബയുടെ കഥകള്‍ സ്വതഃസിദ്ധമായ ശൈലിയില്‍ അദ്ദേഹം പറഞ്ഞു തുടങ്ങിയാല്‍ ജനങ്ങള്‍ എവിടെ നിന്നില്ലാതെ ഒഴുകിയെത്തും.
ഒരിക്കല്‍ അദ്ദേഹം താനെയിലെ ഒരു ക്ഷേത്രത്തില്‍ ബാബയുടെ ഭജനകള്‍ പാടാനെത്തി. കേള്‍ക്കാനെത്തിയവരുടെ കൂട്ടത്തില്‍ സിവില്‍ കോടതി ഉദ്യോഗസ്ഥനായിരുന്ന ചോല്‍ക്കര്‍ എന്നൊരാളുമുണ്ടായിരുന്നു. ബാബയുടെ സിദ്ധികള്‍ ആദ്യമായാണ് അദ്ദേഹം കേള്‍ക്കുന്നത്. ചോല്ക്കര്ക്ക് എന്തെന്നില്ലാത്ത ഭക്തി തോന്നി ബാബയോട്. സ്ഥാനക്കയറ്റത്തിനുള്ള ഡിപ്പാര്‍ട്മെന്റല്‍ പരീക്ഷയെഴുതാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. പരീക്ഷയില്‍ നല്ല വിജയം നേടിയാല്‍ ഷിര്‍ദിയിലെത്തി ബാബയെ ദര്‍ശിക്കാമെന്നും ഭക്തര്‍ക്ക് പഞ്ചസാര വിതരണം ചെയ്യാമെന്നും അദ്ദേഹം പ്രാര്‍ഥിച്ചു.
ബാബയുടെ അനുഗ്രഹത്താല്‍ പരീക്ഷയെഴുതി പാസായ ചോല്‍ക്കറിന് വൈകാതെ സ്ഥാനക്കയറ്റവും കിട്ടി. എന്നാല്‍ തൊഴിലിനുണ്ടായിരുന്ന പെരുമയൊന്നും ചോല്ക്കറിന്റെ വരുമാനത്തിലുണ്ടായിരുന്നില്ല. അദ്ദേഹം ദരിദ്രനായിരുന്നു.
താന്‍ നേര്‍ന്ന വഴിപാട് എങ്ങനെ പൂര്ത്തീകരിക്കുമെന്നായി പിന്നീടുള്ള ചിന്ത. പഞ്ചസാരയിടാതെ ചായ കുടിച്ച് കുറച്ച് പണം ആ വകയില്‍ അദ്ദേഹം സ്വരൂപിച്ചു. ഒടുവില്‍ അദ്ദേഹം ബാബയെ കാണാന്‍ ഷിര്‍ദിയിലെത്തി. ബാബയുടെ കാല്ക്കല് നമസ്ക്കരിച്ചു. ചോല്ക്കറെ പിടിച്ചെഴുന്നേല്‍പ്പിച്ച് ബാബ തന്റെ ശിഷ്യരോട് ആദ്യം പറഞ്ഞത് ഇതായിരുന്നു; ‘ നിങ്ങള്‍ ചോല്‍ക്കറിന് നല്ലതു പോലെ പഞ്ചസാരയിട്ടൊരു ചായ നല്‍കുക”.
ചോല്‍ക്കറിന് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഈ യോഗി തന്നെ പേരു ചൊല്ലു വിളിക്കുന്നു. പഞ്ചസാരയിടാതെയാണ് ചായ കുടിക്കുന്നതെന്നും അറിഞ്ഞിരിക്കുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: